ഗാന്ധിനഗർ: അന്താരാഷ്‌ട്ര വനിതാ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സുരക്ഷാവലയം തീർക്കുന്നത് വനിതാ പൊലീസ്. ഗുജറാത്തിലെ നവസരിയിൽ നടക്കുന്ന പരിപാടിയിലാണ് പ്രധാനമന്ത്രിക്ക് വനിതാ പോലീസ് ഉദ്യോഗസ്ഥർ സുരക്ഷ ഒരുക്കുന്നത്.
രാജ്യത്തിൻ്റെ ചരിത്രത്തിൽ ഇതാദ്യമായാണ് സുരക്ഷക്രമീകരണങ്ങളിൽ പൂർണമായും വനിതകളായ ഉദ്യോഗസ്ഥരെ നിയമിക്കുന്നതെന്ന് ഗുജറാത്ത് ആഭ്യന്തര സഹ മന്ത്രി ഹർഷ് സംഘവി പറഞ്ഞു.
വൻസി ബോർസിയിൽ നടക്കുന്ന ലാഖ്പതി ദീദി സമ്മേളനത്തിലാണ് നരേന്ദ്ര മോദിക്ക് പൂർണമായും വനിതകളുടെ സുരക്ഷ. ഹെലിപ്പാഡിൽ പ്രധാനമന്ത്രി എത്തുന്നത് മുതൽ പരിപാടി നടക്കുന്ന സ്ഥലം വരെയുള്ള മുഴുവൻ സുരക്ഷാ ക്രമീകരണങ്ങളും വനിതാ പൊലീസ് ഉദ്യോഗസ്ഥർ നിയന്ത്രിക്കും. ഐ.പി.എസ് ഉദ്യോഗസ്ഥർ മുതൽ കോൺസ്റ്റബിൾ വരെയെത്തുന്ന വനിതകളുടെ സംഘം ഇതിനായി തയാറെടുപ്പുകൾ പൂർത്തിയാക്കി.
2100 കോൺസ്റ്റബിൾമാർ, 187 സബ് ഇൻസ്പെക്റ്റർമാർ, 61 സി.ഐമാർ, 16 ഡി.വൈ.എസ്.പിമാർ, 5 എസ്.പിമാർ, 1 ഐ.ജി, 1 എ.ഡി.ജി.പി എന്നിവരടങ്ങുന്നതാണ് സംഘം. മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥയും ആഭ്യന്തര സെക്രട്ടറി നിപുണ ടോറാവെയിനും ചേർന്നാണ് ക്രമീകരണങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.