കൊച്ചി: ഹൈബ്രിഡ് കഞ്ചാവ് കേസിൽ ഷൈൻ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും നോട്ടീസ് അയച്ച് എക്സൈസ്. 27ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ഇരുവർക്കും ലഭിച്ച നിർദേശം. വാട്സ് ആപ്പ് ചാറ്റുകൾ ഉൾപ്പെടെ ശേഖരിച്ച ശേഷമാണ് എക്സൈസിൻറെ നടപടി. ഏപ്രിൽ ഒന്നിനായിരുന്നു ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവുമായി തസ്ലിമയെ എക്സൈസ് പിടികൂടുന്നത്. നടൻമാരായ ഷൈൻ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും ലഹരി കൈമാറിയിരുന്ന വിവരം തസ്ലിമ എക്സൈസിന് മൊഴി നൽകിയിരുന്നു.
ഇവരിൽ നിന്ന് താൻ കഞ്ചാവ് വാങ്ങിയിട്ടില്ലെന്നും കേസ് വ്യാജവും കെട്ടിച്ചമച്ചതാണെന്നും ശ്രീനാഥ് ഭാസി ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ തസ്ലിമയെ അറിയാമെന്ന് ഷൈൻ ടോം ചാക്കോ മൊഴി നൽകിയിട്ടുണ്ട്. ഇരുവരും തമ്മിൽ ലഹരി ഇടപാട് നടന്നിട്ടുണ്ടോ എന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.