തിരുവനന്തപുരം: ഷൂട്ടിങ്ങ് പരിശീലകൻ ദ്രോണാചാര്യ സണ്ണി തോമസ് അന്തരിച്ചു. 85 വയസായിരുന്നു. കോട്ടയം ഉഴവൂരിൽ രാവിലെയോടെയായിരുന്നു അന്ത്യം. നീണ്ട 19 വർഷത്തോളമായി ഇന്ത്യൻ ഷൂട്ടിങ് ടീമിൻറെ മുഖ്യപരിശീലകനായിരുന്നു. വിവിധ ഒളിംപിക്‌സ് മത്സരങ്ങളിൽ ഇന്ത്യ ഷൂട്ടിങ്ങിൽ സ്വർണം, വെള്ളി മെഡലുകൾ സ്വന്തമാക്കിയിരുന്നത് ഇദ്ദേഹത്തിൻറെ പരിശീലക കാലയളവിലാണ്. 1976 ൽ ദേശീയ ചാംപ്യനും 5 തവണ ഷൂട്ടിങ്ങിൽ സംസ്ഥാന ചാംപ്യനുമായിരുന്നു ഇദ്ദേഹം. 1993 മുതൽ പരിശീലക വേഷത്തിലെത്തുന്ന സണ്ണി തോമസ് ഇന്ത്യൻ ഷൂട്ടിംഗ് ചരിത്രത്തിലെ ഏറ്റവും സ്വാധീനമുള്ള പരിശീലകരിൽ ഒരാളായിരുന്നു.
1993 മുതൽ 2012 വരെയുള്ള കാലയളവിൽ അദ്ദേഹത്തിൻറെ നേതൃത്വത്തിൽ ഇന്ത്യൻ ഷൂട്ടർമാർ ഒളിമ്പിക്സ്, ലോക ചാമ്പ്യൻഷിപ്പുകൾ, ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ് എന്നിവയിലായി 108 സ്വർണ്ണം, 74 വെള്ളി, 53 വെങ്കലം എന്നിവ ശ്രദ്ധേയമായി നേടി. 2001ലാണ് സണ്ണി തോമസിനെ ‘ദ്രോണാചാര്യ’ബഹുമതി നൽകി രാജ്യം ആദരിച്ചത്. 2004ൽ ആതൻസ് ഒളിംപിക്സിൽ രാജ്യവർധൻ സിങ് റാത്തോഡ് വെള്ളി മെഡൽ നേടിയതും പിന്നീട് 2008ലെ ബെയ്ജിങ് ഒളിംപിക്സിൽ അഭിനവ് ബിന്ദ്ര സ്വർണ മെഡൽ നേടിയതും ഒളിംപിക് ചരിത്രത്തിലെ ഇന്ത്യയുടെ വ്യക്തിഗത മെഡൽ നേടിയത് ഇദ്ദേഹത്തിൻറെ പരിശീലക കാലത്തായിരുന്നു.
2012ലെ ലണ്ടൻ ഒളിംപിക്സിൽ വിജയകുമാർ വെള്ളി മെഡലും ഗഗൻ നാരങ് വെങ്കലവും നേടിയ നേട്ടങ്ങൾക്കും പിന്നിലെ മുഖ്യശക്തിയായിരുന്നു പരിശീലകൻ സണ്ണി തോമസ്. ഭാര്യ: പ്രൊഫ. കെ.ജെ ജോസമ്മ. മക്കൾ: മനോജ് സണ്ണി, സനിൽ സണ്ണി, സോണിയ സണ്ണി.