തിരുവനന്തപുരം: സംസ്ഥാനത്ത് അതി തീവ്ര മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. 24 മണിക്കൂറിനിടെ 204.4 മില്ലീമീറ്റർ കൂടുതൽ മഴ ലഭിക്കാനാണ് സാധ്യത.
റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ക്വാറികൾക്ക് താത്കാലിക നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെലോ അലർട്ടാണ്.
മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കാൻ കാലാവസ്ഥാ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. നിലവിൽ സംസ്ഥാനത്ത് കാലവർഷം എത്തിയിട്ടില്ല.
രണ്ട് ദിവസത്തിനകം കാലവർഷം എത്തുമെന്നാണ് കരുതുന്നത്. ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ടുണ്ട് 26ന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അടുത്ത ഏഴ് ദിവസം പടിഞ്ഞാറൻ, വടക്കു പടിഞ്ഞാറൻ കാറ്റ് കേരളത്തിന് മുകളിൽ ശക്തമാകും. മധ്യ കിഴക്കൻ അറബിക്കടലിൽ വടക്കൻ കർണാടക – ഗോവ തീരത്തിനു മുകളിലായി രൂപപ്പെട്ട ന്യൂനമർദം ശക്തിപ്പെട്ടിട്ടുണ്ട്.
ഇത് 24 മണിക്കൂറ് കൊണ്ട് വടക്കോട്ട് സഞ്ചരിച്ച് തീവ്ര ന്യൂനമർദമായി മാറും. മധ്യപടിഞ്ഞാറൻ വടക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ 27ന് മറ്റൊരു ന്യൂനമർദം കൂടി രൂപപ്പടും. 27 വരെ കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്.