ചെന്നൈ: 2022ലെ കോയമ്പത്തൂർ കാർ ബോംബ് സ്‌ഫോടനത്തിൻറെ ഭാഗമായി ഭീകര സംഘടനകളിലേക്ക് റിക്രൂട്ട്മെൻറ് നടത്തിയെന്ന് കണ്ടെത്തിയതിനെത്തുടർന്ന് തമിഴ്‌നാട്ടിൽ നിന്ന് നാല് പേരെ അറസ്റ്റ് ചെയ്ത് എൻഐഎ.
അഹമ്മദ് അലി, ജവഹർ സാദിഖ്, രാജാ അബ്ദുള്ള, ഷെയ്ഖ് ദാവൂദ് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ ആകെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. പിടിയിലായവർ അറബിക് ക്ലാസിൻറെ മറവിൽ ഭീകരവാദ സംഘടനകളിലേക്ക് റിക്രൂട്ട്‌മെൻറ് നടത്തുകയായിരുന്നു എന്ന് എൻഐഎ പറയുന്നു.
മദ്രാസ് അറബിക് കോളെജിൻറെ സ്ഥാപകനായ ജമീൽ ബാഷയാണ് പിടിയിലായ നാല് പേരെയും ഭീകരവാദത്തിലേക്ക് നയിച്ചത്. ഇയാളെയും കൂട്ടാളികളായ ഇർഷാദ്, സയ്യിദ് അബ്ദുർ റഹ്മാൻ, മുഹമ്മദ് ഹുസൈൻ എന്നീവരും നേരത്തെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു.
ക്ലാസുകൾക്കു പുറമേ സംഘം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് രഹസ്യ ഭീകരവാദ അജണ്ടയും നടപ്പിലാക്കാൻ ശ്രമിച്ചതായി എൻഐഎ പറഞ്ഞു. പ്രതികൾ ഖിലാഫത്ത് പ്രത്യയശാസ്ത്രം പ്രോത്സാഹിപ്പിക്കുകയും ജിഹാദിലൂടെ രക്തസാക്ഷിത്വത്തെ മഹത്വപ്പെടുത്തുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി.

ഇന്ത്യയിലെ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിച്ച് ഇസ്ലാമിക ഭരണം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ അക്രമത്തെയും കലാപത്തെയും പ്രോത്സാഹിപ്പിച്ചുവെന്നും എൻഐഎ ചുമത്തിയിരിക്കുന്ന കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.