തൊടുപുഴ: വില്പനക്കുള്ള വാഹനങ്ങൾ ആളുകളുടെ കയ്യിൽ നിന്നും അഡ്വാൻസ് തുകകൊടുത്ത ശേഷം വാങ്ങി തമിഴ്നാട്ടിൽ കൊണ്ടുപോയി പൊളിച്ചു വിറ്റ പ്രതി പിടിയിൽ. കട്ടപ്പന തൊവരയാർ തേക്കിൻകാട്ടിൽ ഷാജിയുടെ മകൻ ശരത് ഷാജിയാണ് പിടിയിലായത്. ഇയാളുടെ കൂട്ടുപ്രതിയായ അശോകനെ കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ് മോന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം മുൻപ് പിടികൂടിയിരുന്നു.
മുൻപ് സമാന രീതിയിലുള്ള കുറ്റകൃത്യം ചെയ്തതിന് ടി ശരത്തിന് കട്ടപ്പന കുമളി അടക്കമുള്ള പോലീസ് സ്റ്റേഷനുകളിൽ കേസെടുക്കുകയും അന്ന് അറസ്റ്റിലായ പ്രതി ജാമ്യത്തിൽ ഇറങ്ങി മുങ്ങുകയും ആയിരുന്നു. ഈ കേസുകളിൽ കോടതി എൽ.പി വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നതിനിടെയാണ് പ്രതി സമാന കുറ്റക്യത്യം നടത്തിയത്.
തൃശ്ശൂർ, കോട്ടയം തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞു വന്നിരുന്ന പ്രതി വളരെ അപൂർവമായി മാത്രമേ വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നുള്ളൂ. ഇടുക്കി ജില്ലാ പോലീസ് മേധാവി റ്റി.കെ വിഷ്ണുപ്രദീപ് ഐ.പി.എസ്സിന്റെ നിർദ്ദേശാനുസരണം ജില്ലാ പോലീസ് മേധാവിയുടെ എൽ.പി സ്ക്വാഡും കട്ടപ്പന ഡി.വൈ.എസ്.പി എ നിഷാദ് മോനും സ്ക്വാഡ് അംഗങ്ങളും വളരെ നാളത്തെ ശ്രമഫലമായി നിരീക്ഷണം നടത്തിയാണ് പ്രതിയെ പിടികൂടിയത്. അന്വേഷണ സംഘത്തിൽ കട്ടപ്പന ഡി.വൈ.എസ്.പി വി.എ നിഷാദ് മോൻ, എസ്.സി.പി.ഒമാരായ ജോബിൻ ജോസ്, ആന്റണി കെ.ജെ, പ്രജീഷ് കുമാർ, ജയേഷ് മോൻ കെ.ബി, രഞ്ചിൻ ഗോപിനാഥ് എന്നിവർ ഉണ്ടായിരുന്നു.





