മുംബൈ: ബോളിവുഡ് നടി ആലിയ ഭട്ടിൽ നിന്ന് 76.9 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ മുൻ പേഴ്സണൽ അസിസ്റ്റൻ്റ് വേദിക പ്രകാശ് ഷെട്ടി അറസ്റ്റിൽ. ആലിയയുടെ പ്രൊഡക്ഷൻ കമ്പനിയായ എറ്റേണൽ സൺഷൈൻ പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡിൽ നിന്നും പേഴ്സണൽ ബാങ്ക് അക്കൗണ്ടിൽ നിന്നുമാണ് പണം നഷ്ടമായത്. 2022 മേയ് മുതൽ 2024 ഓഗസ്റ്റ് വരെയാണ് തട്ടിപ്പ് നടന്നതെന്ന് പൊലീസ്.
ആലിയ ഭട്ടിൻ്റെ അമ്മയും നടിയും സംവിധായകയുമായ സോണി റസ്ദാൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്. 2021 മുതൽ 2024 വരെയാണ് വേദിക ഷെട്ടി ആലിയ ഭട്ടിൻ്റെ പി.എ ആയി ജോലി ചെയ്തത്.
വ്യാജ ബില്ലുകളുണ്ടാക്കി ആലിയയെക്കൊണ്ട് ഒപ്പ് വയ്പ്പിച്ചാണ് തട്ടിപ്പ് നടത്തിയെന്നും വ്യക്തമായിട്ടുണ്ട്. തട്ടിയെടുത്ത പണം വേദികയുടെ സുഹൃത്തിൻ്റെ അക്കൗണ്ടിലേക്ക് മാറ്റുകയും അവിടെ നിന്ന് വേദികയുടെ അക്കൗണ്ടിൽ നിക്ഷേപിക്കുകയുമായിരുന്നു. സോണി റസ്ദാൻ പരാതി നൽകിയതിനെ തുടർന്ന് ഒളിവിൽ പോയ വേദികയെ തേടി ജൂഹു പൊലീസ് രാജസ്ഥാനിലും കർണാടകയിലും പൂനെയിലും പിന്നീട് ബാംഗ്ലൂരിലുമെത്തി. ഒടുവിൽ ബാംഗ്ലൂരിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. അവിടെ നിന്ന് ചോദ്യം ചെയ്യലിനായി മുംബൈയിൽ എത്തിച്ചിട്ടു.






