ന്യൂഡൽഹി: ഇന്ത്യയുടെ തലസ്ഥാനത്തെ ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനത്തിന് പിന്നിൽ പാക്കിസ്ഥാൻ പിന്തുണയുള്ള ഭീകര സംഘടനയായ ജെയ്ഷ്-ഇ-മുഹമ്മദിൻറെ (JeM) വൻ ഗൂഢാലോചനയെന്ന് അന്വേഷണ ഏജൻസികൾ.
ബാബറി മസ്ജിദ് തകർത്തതിൻറെ വാർഷികമായ ഡിസംബർ ആറിന് ഡൽഹി ഉൾപ്പെടെ ആറ് പ്രധാന ഇന്ത്യൻ നഗരങ്ങളിൽ ഒരേസമയം സ്ഫോടന പരമ്പര നടത്താനാണ് ഭീകരർ പദ്ധതിയിട്ടിരുന്നതെന്നും, ചെങ്കോട്ട സ്ഫോടനം ഇതിൻറെ ‘ട്രയൽ റൺ’ മാത്രമായിരുന്നുവെന്നും സൂചന. ബാബറി മസ്ജിദ് തകർത്തതിന് പ്രതികാരം ചെയ്യുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് ജയ്ഷ്-ഇ-മുഹമ്മദ് ഈ വലിയ ആക്രമണത്തിന് പദ്ധതിയിട്ടതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നത്.
ഡൽഹിക്ക് പുറമെ, മറ്റ് അഞ്ച് പ്രധാന നഗരങ്ങളിലെ തിരക്കേറിയ സ്ഥലങ്ങൾ, വിപണന കേന്ദ്രങ്ങൾ, അല്ലെങ്കിൽ സുപ്രധാന കെട്ടിടങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് ഈ ടെററിസ്റ്റ് മൊഡ്യൂൾ പ്രവർത്തിച്ചത്. ഇന്ത്യയിലെ സ്ലീപ്പർ സെല്ലുകൾ വഴി ആക്രമണം നടത്തി സുരക്ഷാ സംവിധാനങ്ങളുടെ പ്രതികരണ സമയം വിലയിരുത്തുകയായിരുന്നു ചെങ്കോട്ടയിലെ സ്ഫോടനത്തിലൂടെ ഭീകരർ ലക്ഷ്യമിട്ടതെന്നും സൂചന. സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരെ ചോദ്യം ചെയ്തപ്പോഴാണ് ഡിസംബർ ആറ് ലക്ഷ്യമിട്ടുള്ള ഗൂഢാലോചനയെക്കുറിച്ച് നിർണായക വിവരങ്ങൾ പുറത്തുവന്നത്.





