കൊച്ചി: നിയമവിരുദ്ധമായ അവയവ ദാനത്തിനായി ആളുകളെ ഇറാനിലേക്ക് കടത്തിയ കേസിൽ പ്രധാന പ്രതിയെ ദേശീയ അന്വേഷണ ഏജൻസി(എൻ.ഐ.എ) അറസ്റ്റ് ചെയ്തു. എറണാകുളം സ്വദേശിയായ മധു ജയകുമാറിനെ നവംബർ എട്ടിന് ഇറാനിൽനിന്ന് എത്തിയതിനു പിന്നാലെയാണ് അറസ്റ്റ് ചെയ്തതെന്ന് എൻഐഎ വൃത്തങ്ങൾ അറിയിച്ചു. നവംബർ 12ന് ദേശീയ ഏജൻസിയുടെ അപേക്ഷയെത്തുടർന്ന് മധുവിനെ കൊച്ചിയിലെ കോടതിയിൽ ഹാജരാക്കി. കോടതി മധുവിനെ നവംബർ 19 വരെ എൻഐഎ കസ്റ്റഡിയിൽ വിട്ടു.
നിലവിൽ കൊച്ചിയിലെ എൻഐഎ ഓഫിസിൽ ഇയാളെ ചോദ്യം ചെയ്യുകയാണ്. 2024 മെയ് 18നാണ് അവയവക്കച്ചടം സംബന്ധിച്ച കേസ് രജിസ്റ്റർ ചെയ്തത്. അവയവക്കടത്ത് ശൃംഖലയിൽ പങ്കുണ്ടെന്ന് സംശയിച്ച് കൊച്ചി വിമാനത്താവളത്തിലെ ബ്യൂറോ ഓഫ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ ഒരു യുവാവിനെ തടഞ്ഞുവച്ചതായിരുന്നു തുടക്കം.
ആദ്യം എറണാകുളം റൂറൽ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് എൻഐഎ ഏറ്റെടുക്കുകയായിരുന്നു. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന വ്യക്തികളെ ലക്ഷ്യമിട്ട്, നിയമപരമായ അവയവ ദാനമാണെന്നു തെറ്റിദ്ധരിപ്പിച്ച് അവരെ ഇറാനിലേക്ക് ആകർഷിക്കുകയായിരുന്നു പ്രതികൾ ചെയ്തിരുന്നതെന്ന് അന്വേഷണത്തിൽ വെളിപ്പെട്ടു. അവയവം സ്വീകരിക്കുന്നവരെ കണ്ടെത്തിയതും ഇറാനിയൻ ആശുപത്രികളിൽ അവരുടെ ചികിത്സയ്ക്ക് സൗകര്യമൊരുക്കിയതും പ്രതികളാണ്.
ഈ നടപടികൾ അവിടെ നിയമപരമാണെന്ന് അവർ കള്ളം പറഞ്ഞിരുന്നു. കഴിഞ്ഞ വർഷം മധു, സാബിത്ത്, സജിത് ശ്യാം, ബെല്ലംകൊണ്ട രാം പ്രസാദ് എന്നിവർക്കെതിരേ എൻഐഎ ഈ കേസിൽ കുറ്റപത്രം സമർപ്പിച്ചു.
ഇറാനിൽ താമസിച്ചിരുന്ന മധുവിനെ പിടികൂടാൻ 2025 ഫെബ്രുവരിയിൽ ഇൻറർപോൾ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഇറാനിലെ അവയവക്കടത്ത് പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്നതും അവിടുത്തെ ആശുപത്രികളുമായി ഏകോപിപ്പിച്ചിരുന്നതും മധുവായതിനാൽ ഇയാളുടെ അറസ്റ്റ് എൻഐഎക്ക് നിർണായകമാണെന്ന് വിലയിരുത്തപ്പെടുന്നു.





