കൊച്ചി: മലയാറ്റൂരിൽ പത്തൊമ്പതുകാരി കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ ബന്ധു. പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിൽ ഉള്ളത് ചിത്രപ്രിയ അല്ല എന്നാണ് ബന്ധു ശരത് ലാൽ പറയുന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് നിരവധി തെറ്റായ കാര്യങ്ങൾ പ്രചരിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞ പല കാര്യങ്ങളിലും കളവുണ്ടെന്നും ശരത് ലാൽ ആരോപിച്ചു.
ഇൻസ്റ്റഗ്രാമിലൂടെയാണ് ശരത് ലാൽ ആരോപണം ഉന്നയിച്ചത്. ബെംഗളൂരുവിൽ വിദ്യാർഥിയായ ചിത്രപ്രിയ അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് വീട്ടിൽ നിന്ന് കാണാതായത്. ദിവസങ്ങൾക്ക് ശേഷം പെൺകുട്ടിയുടെ മൃതദേഹം ജീർണിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പിന്നാലെ ചിത്രപ്രിയയുടെ ആൺസുഹൃത്ത് അലൻ അറസ്റ്റിലായി. പെൺകുട്ടിയെ അലൻ തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തൽ. കൃത്യമായ ആസൂത്രണത്തോടെയാണ് കൊലപാതകം നടന്നത് എന്നാണ് പൊലീസ് പറയുന്നത്. അലൻറെ ബൈക്കിൽ കയറി ചിത്രപ്രിയ പോകുന്നതിൻറെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടിരുന്നു. എന്നാൽ ഈ ദൃശ്യങ്ങളിലുള്ളത് ചിത്രപ്രിയ അല്ല എന്നാണ് ബന്ധു പറയുന്നത്. അതേസമയം, പ്രതി അലനെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ പൊലീസ് നടപടി തുടങ്ങിയിട്ടുണ്ട്. സ്കൂൾ പഠന കാലം മുതൽ ചിത്രപ്രിയയെ അലന് അറിയാമായിരുന്നു.
അടുക്കാൻ ശ്രമിച്ചപ്പോഴൊക്കെ അലനെ പെൺകുട്ടി അകറ്റി നിർത്തി. മികച്ച വോളിബോൾ കളിക്കാരിയായ ചിത്രപ്രിയ പിന്നീട് കോലഞ്ചേരിയിലെ സ്കൂളിലേക്ക് മാറി. അപ്പോഴും അലൻ പിന്തുടർന്നു. ഒടുവിൽ ബെംഗളൂരുവിൽ പഠനത്തിന് ചേർന്നപ്പോഴും അലൻ ഫോൺ വിളി തുടർന്നു. ബ്ലേഡ് കൊണ്ട് കൈയിൽ ചിത്രപ്രിയയുടെ പേര് വരഞ്ഞിട്ടു. ശല്യം സഹിക്ക വയ്യാതെ ചിത്രപ്രിയ താക്കീത് ചെയ്തതോടെ അലൻ പ്രകോപിതനായെന്ന് പൊലീസ് പറയുന്നു. നാട്ടിലെത്തിയെ പെൺകുട്ടിയെ എല്ലാം പറഞ്ഞു തീർക്കാനെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ശനിയാഴ്ച ബൈക്കിൽ കയറ്റി കൊണ്ടുപോയത്. വീട്ടുകാർ എതിർക്കുമെന്നതിനാൽ ആരോടും പറയാതെ ചിത്രപ്രിയ അലനൊപ്പം പോവുകയായികുന്നു. നക്ഷത്ര തടാകത്തിനടുത്ത് ഇരുവരും തർക്കിക്കുന്നതായി ചിലർ കണ്ടെന്നും പൊലീസ് സൂചന നൽകി. അവിടെ നിന്നാണ് കൊല നടന്ന സെബിയൂർ കൂരപ്പിള്ളി കയറ്റത്തിലേക്ക് പെൺകുട്ടിയെ കൊണ്ടുപോയത്.






