ന്യൂഡൽഹി: മൂന്ന് ദിവസത്തെ സന്ദർശനത്തിന് ഇന്ത്യയിലെത്തുന്ന മെസ്സിക്കൊപ്പം അർജന്റീന താരം റോഡ്രി ഗോ ഡിപോൾ, യുറഗ്വായുടെ ലൂയി സ്വാരെസ് എന്നിവരുമുണ്ടാകും.
‘എ ശതാദ്രു ദത്ത ഇനിഷ്യേറ്റീവി’ന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘ഗോട്ട് ഇന്ത്യ ടൂർ 2025’ പരിപാടിക്കായാണ് മെസ്സി ഇന്ത്യയിലെത്തുന്നത്. ദുബായിൽനിന്ന് ഇന്ന് അർധരാത്രി കൊൽക്കത്തയിൽ വിമാനമിറങ്ങുന്ന മെസ്സി നാളെ രാവിലെ ആരാധകരുമായുള്ള മുഖാമുഖത്തോടെയാണ് ഇന്ത്യയിലെ പരിപാടികൾക്കു തുടക്കം കുറിക്കുക. കൊൽക്കത്ത ശ്രീഭൂമി സ്പോർടിങ് ക്ലബ് നിർമിച്ച മെസ്സി പ്രതിമ ലയണൽ മെസ്സി അനാവരണം ചെയ്യും. മെസ്സി നേരിട്ടെത്തി ചടങ്ങു നിർവഹിക്കുമെന്നായിരുന്നു അറിയിപ്പെങ്കിലും സുരക്ഷാപ്രശ്‌നം ചൂണ്ടിക്കാട്ടിയ പൊലീസ് ഇതു തടഞ്ഞു.
മെസ്സി ഹോട്ടൽമുറിയിൽ നിന്ന് വെർച്വലായി അനാവരണച്ചടങ്ങ് നിർവഹിക്കും. ഉച്ചകഴിഞ്ഞ് ഹൈദാരാബാദിലേക്കു പോകുന്ന മെസ്സി അവിടെ പ്രദർശന മത്സരം കളിക്കും. ഞായറാഴ്ച മുംബൈയിലെ പരിപാടികൾക്കു ശേഷം 15ന് ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചയും, അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ പൊതു പരിപാടി. വിക്ടോറിയ സ്മാരകത്തിനു സമീപത്തെ താജ് ബംഗാൾ ഹോട്ടലിലാണു മെസ്സിയുടെയും സംഘത്തിൻ്റെയും താമസം.






