ന്യൂഡൽഹി: പിഎം കെയർ, പ്രധാനമന്ത്രി ദേശീയ ദുരിതാശ്വാസ ഫണ്ട്, ദേശീയ പ്രതിരോധ ഫണ്ട് എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ പാർലമെൻറിൽ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ്. ലോക്സഭ സെക്രട്ടറിയേറ്റിനാണ് പിഎംഒ ഇത്തരത്തിലൊരു നിർദേശം നൽകിയത്. ഇവയിലെ പണം സർക്കാരുമായി ബന്ധപ്പെട്ടതല്ലെന്ന് മാത്രമല്ല, ലോക്‌സഭയിലെ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട റൂൾ 41(2) (viii), 41(2)(xvii) എന്നിവയ്ക്ക് കീഴിൽ ഈ മൂന്നു ഫണ്ടുകളുമായി ബന്ധപ്പെട്ട ചോദ്യങ്ങളും നടപടികളും ബാധകമാകില്ലെന്നുമാണ് ഓഫീസ് വ്യക്തമാക്കുന്നത്. സർക്കാറിൻറെ പരിഗണനയിൽ ഇല്ലാത്തതോ സർക്കാറിന് പ്രാഥമികമായി ഉത്തരവാദിത്തമില്ലാത്ത സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സഭയിൽ സംസാരിക്കരുതെന്നാണ് ഈ നിയമത്തിൽ പറയുന്നത്. ഈ ഫണ്ടുകളിലെ പണം പൊതുജനങ്ങളിൽ നിന്നും സ്വമേധയ സംഭാവനയായി സ്വീകരിക്കുന്നതാണെന്നും രാജ്യത്തിൻറെ കൺസോളിഡേറ്റഡ് ഫണ്ടിൽ നിന്നുള്ളതല്ലെന്നും പിഎമ്മിൻറെ ഓഫീസ് വിശദീകരിക്കുന്നു. ജനുവരി 30 തിന് ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് ലോക്സഭാ സെക്രട്ടേറിയേറ്റിന് നിർദേശം നൽകിയതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
പി.എം കെയർ ഫണ്ട്, പാർലമെൻ്റിൽ ചോദ്യം പാടില്ല; പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും നിർദേശം






