ഇടുക്കി: വോട്ട് ചെയ്യാൻ പോളിംഗ് ബൂത്തിൽ എത്താൻ കഴിയാത്തവർക്കായി തിരഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തിയിട്ടുള്ള ഹോം വോട്ടിംഗ് ജില്ലയിൽ ആരംഭിച്ചു. ഭിന്നശേഷിക്കാർ85 വയസ്സിനു മുകളിൽ പ്രായമുള്ള മുതിർന്ന പൗരന്മാർ എന്നിവർക്ക് സ്വന്തം വീടുകളിൽ നിന്ന് വോട്ട് രേഖപ്പെടുത്താം.
ജില്ലയിൽ 5596 പേർക്കാണ് ഹോം വോട്ട് ചെയ്യുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയുള്ളത്. 85 വയസ്സിന് മുകളിൽ പ്രായമുള്ള 4011 വോട്ടർമാരും, 1585 ഭിന്നശേഷിക്കാർക്കുമാണ് ഹോം വോട്ടിംഗിന് അവസരം. ഹോം വോട്ടിംഗിനായി അഞ്ച് നിയോജകമണ്ഡലങ്ങളിലുമായി 75 ടീമുകളെയും സജ്ജീകരിച്ചിട്ടുണ്ട്.
രണ്ട് പോളിംഗ് ഉദ്യോഗസ്ഥർ, ഒരു പോലീസ് ഉദ്യോഗസ്ഥൻ, ഒരു മൈക്രോ ഒബ്‌സർവർ, ഒരു വീഡിയോഗ്രാഫർ എന്നിവരടങ്ങുന്ന അഞ്ചംഗ സംഘമാണ് ഹോം വോട്ടിംഗ് നടത്തുക. ഇവർക്ക് പുറമെ അതാത് പ്രദേശത്തെ ബി.എൽ.ഒമാരുമുണ്ടാകും. ജില്ലയിൽ ഹോം വോട്ടിംഗിനായി റിസർവ് ഉദ്യോഗസ്ഥരടക്കം 400 പേരെയാണ് നിയോഗിച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പിന്റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ച് രഹസ്യ വോട്ടിംഗ് കമ്പാർട്ട്‌മെന്റ് തയ്യാറാക്കി തപാൽ ബാലറ്റിലാണ് ഹോം വോട്ടിംഗ് നടത്തുന്നത്. ഏപ്രിൽ 6 വരെയാണ് ഹോം വോട്ടിംഗിന് അവസരം. അർഹരായ മുഴുവൻ പേർക്കും ഹോംവോട്ടിംഗിന് സൗകര്യം നൽകി കഴിയുന്നതും വേഗം ഹോം വോട്ടിംഗ് പൂർത്തിയാക്കാനാണ് ശ്രമം
കാളിയർ മുള്ളങ്കുത്തിയിൽ ഹോം വോട്ടിങ്ങിന്റെ ഭാഗമായി 100 വയസു പിന്നിട്ട കാളിയാർ കാട്ടുവള്ളിപറമ്പിൽ ചാക്കോ മത്തായി, ക്ലാരമ്മ മത്തായി (95) എന്നിവർ വോട്ടു രേഖപെടുത്തി. മൈക്രോ ഒബ്സർവർ പ്രിൻസ് മാത്യു, സ്പെഷ്യൽ പോളിംഗ് ഓഫീസർസ്: അമ്പിളി സി ആർ, രശ്മി ജോസഫ്, പോലീസ് ഓഫീസർ ഷിയാസ്, മുഹമ്മദ് ഫോട്ടോഗ്രാഫർ ജയൻ മെമ്മറി എന്നിവർ വോട്ടിങ്ങ് ക്രമികരണങ്ങൾ സജ്ജികരിച്ചു.






