തൊടുപുഴ: അവധി ദിവസങ്ങൾ ആഘോഷമാക്കാൻ തൊടുപുഴ സമ്മർ ഫെസ്റ്റിന് തുടക്കമായി. വെങ്ങല്ലൂർ – കോലാനി ബൈപാസിലെ പുളിമൂട്ടിൽ ഗ്രൗണ്ടിലാണ് സമ്മർ ഫെസ്റ്റ് ഒരുക്കിയിരിക്കുന്നത്. നിറവൈവിധ്യമാർന്ന അലങ്കാരങ്ങൾ, വിനോദ പരിപാടികൾ, വ്യാപാര സ്റ്റാളുകൾ എന്നിവ ഒരുക്കിയിട്ടുണ്ട്. കുടുംബസമേതം എത്തുന്ന സന്ദർശകർക്ക് വിനോദ റൈഡുകളും കലാപരിപാടികളും ഷോപ്പിംഗ് സൗകര്യങ്ങളും പ്രത്യേക ആകർഷണമാണ്.

വിവിധ വിഭവങ്ങൾ ഉൾപ്പെടുത്തിയ ഫുഡ് കോർട്ടുകളും സജ്ജമായിട്ടുണ്ട്. വൈകുന്നേരങ്ങളിൽ നടക്കുന്ന സാംസ്‌കാരിക പരിപാടികളും ലൈവ് ഷോകളും മേളയുടെ ആവേശം വർധിപ്പിക്കുന്നുണ്ട്. തൊടുപുഴയിൽ ആദ്യമായി വിരുന്നെത്തുന്ന സമ്മർ ഫെസ്റ്റിൽ 150 അടി നീളവും 50 അടി ഉയരവുമുള്ള നായാഗ്ര വെള്ളച്ചാട്ടമാണ് ഏറെ ആകർഷണീയമായി ഒരുക്കിയിരിക്കുന്നത്.
അന്റാർട്ടിക സ്നോ വേൾഡ്, ഫിലിപ്പിയൻസ് മത്സ്യ കന്യകമാർ, അമ്യൂസ്മെന്റ് സ്റ്റാൾ എന്നിവയും പ്രത്യേകതയാണ്. 40 ദിവസം നീണ്ടു നിൽക്കുന്ന തൊടുപുഴ സമ്മർ ഫെസ്റ്റിൽ വൈകുന്നേരം നാല് മുതൽ രാത്രി ഒൻപത് വരെയാണ് പ്രദശനം. നൂറ് രൂപയാണ് ടിക്കറ്റ് നിരക്ക്.





