പ്രായപൂര്‍ത്തിയാകുന്നവരുടെ എണ്ണത്തില്‍ ഇന്ത്യയില്‍ അടുത്തുതന്നെ വന്‍വര്‍ധന ഉണ്ടാകുമന്ന് യുഎന്നിന്റെ ജനസംഖ്യാ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രാജ്യത്തെ പ്രത്യുത്പാദന നിരക്ക് ഇനിയും കുതിക്കുമെന്നാണ് ഇതുനല്‍കുന്ന സൂചന. ജോലി ചെയ്യാന്‍ പ്രാപ്തരാകുന്ന ആളുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന ഉണ്ടാകുന്നുവെന്നുകൂടി ഇതിന് അര്‍ഥമുണ്ടെന്ന് ഐക്യരാഷ്ട്രസംഘടനയുടെ ജനസംഖ്യാ വിദഗ്ധ റേച്ചല്‍ സ്നോ ചൂണ്ടിക്കാട്ടി.
ഹോങ്കോംഗ്, സിംഗപ്പൂർ, ദക്ഷിണ കൊറിയ, തായ്‌വാൻ തുടങ്ങിയ ഏഷ്യയിലെ ശക്തികേന്ദ്രമായ രാജ്യങ്ങള്‍ യുവജനങ്ങളെ കേന്ദ്രീകരിച്ച് വന്‍ നിക്ഷേപം നടത്തിയതിലൂടെയാണ് മുന്നേറ്റം ഉണ്ടാക്കിയത്. ഇന്ത്യയ്ക്കും ഇത്തരം നീക്കം നടത്താനുള്ള മികച്ച അവസരമാണിത്. വിദ്യാഭ്യാസം, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, ലിംഗസമത്വം എന്നിവയിൽ കാര്യക്ഷമമായ നിക്ഷേപം നടത്തുന്നതിനാകണം ഇന്ത്യയുടെ മുന്‍ഗണനയെന്നും അവര്‍ പറഞ്ഞു.
പുതിയ കണക്ക് അനുസരിച്ച് ഇന്ത്യന്‍ സ്ത്രീയുടെ പ്രത്യുത്പാദന നിരക്ക് രണ്ട് ആണ്. പുരുഷന്മാർക്ക് ആയുർദൈർഘ്യം 71 വർഷമാണ്, സ്ത്രീകൾക്ക് ഇത് 74 വര്‍ഷവും. ഇന്ത്യയിൽ ജനസംഖ്യ ഇരട്ടിയാക്കാനുള്ള സമയം 75 വർഷമാണ്.