ചെന്നൈ: ചന്ദന കൊള്ളക്കാരൻ വീരപ്പനെ പിടികൂടാനുള്ള ഓപ്പറേഷനിടെ ഗോത്രവർഗത്തിൽപ്പെട്ട സ്ത്രീകളെ തടവിൽ പാർപ്പിച്ച് കൂട്ട ബലാത്സംഗം ചെയ്തെന്ന കേസിൽ 215 ഉദ്യോഗസ്ഥരും കുറ്റക്കാരെന്ന് മദ്രാസ് ഹൈക്കോടതി കണ്ടെത്തി.
1992ലാണ് കേസിനാസ്പദമായ സംഭവം. പതിനെട്ടോളം ഗോത്രവർഗ യുവതികളെയാണ് വനം വകുപ്പ്, പൊലീസ്, റവന്യു ഡിപ്പാർട്ട്മെൻറ് ഉദ്യോഗസ്ഥർ പീഡിപ്പിച്ചത്.18 സ്ത്രീകൾ ആവർത്തിച്ചുള്ള ബലാത്സംഗത്തിന് ഇരയായി, നൂറോളം പുരുഷന്മാരെ ക്രൂരമായി മർദിച്ചു, ഗ്രാമം മുഴുവൻ കൊള്ളയടിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഉദ്യോഗസ്ഥർക്കെതിരേ തെളിയിക്കപ്പെട്ടിരിക്കുന്നത്.
നാല് ഐ.എഫ്.എസ് ഉദ്യോഗസ്ഥരും പ്രതിപ്പട്ടികയിലുണ്ട്. 126 ഫോറസ്റ്റ് ഉദ്യോഗസ്ഥർ, 84 പൊലീസുകാർ, 5 റവന്യു ഉദ്യോഗസ്ഥർ എന്നിവരാണ് മറ്റു പ്രതികൾ.
54 പേർ വിചാരക്കിടെ മരിച്ചിരുന്നു. അതിനാൽ 215 ഉദ്യോഗസ്ഥരാണ് 2011 ൽ പ്രത്യേക കോടതി ഉത്തരവിനെതിരേ ഹൈക്കോടതിയെ സമീപിച്ചത്. ഉദ്യോഗസ്ഥർ നൽകിയ അപ്പീൽ ഹൈക്കോടതി തള്ളുകയായിരുന്നു. ഇരകൾക്ക് സർക്കാർ ജോലി നൽകണമെന്നും കോടതി ഉത്തരവിട്ടു. ബലാത്സംഗം ചെയ്ത 17 ഉദ്യോഗസ്ഥർ 5 ലക്ഷം വീതം 5 ലക്ഷം സർക്കാരും ഇരകൾക്ക് നൽകണമെന്നും ഉത്തരവിലുണ്ട്.