തിരുവനന്തപുരം: “ജി 23′ നേതാവ് ഗുലാം നബി ആസാദ് കോൺഗ്രസ് വിട്ടതോടെ ആ വിമത സംഘത്തിനു പിന്തുണ നൽകിയ തിരുവനന്തപുരം എംപി കൂടിയായ ഡോ. ശശി തരൂരിന്റെ നിലപാട് ചർച്ചയാവുന്നു. ഭാരത് ജോഡോ യാത്രയെക്കുറിച്ച് സോണിയ ഗാന്ധി സംസാരിക്കുന്ന വീഡിയൊ അദ്ദേഹം ഫെയ്സ്ബുക്കിലിട്ടപ്പോൾ അതിൽ രാഹുൽ ഗാന്ധി എന്ന പേരുപോലും സൂചിപ്പിച്ചിട്ടില്ല.
കോൺഗ്രസുകാരനായി തുടരുമെന്ന സൂചന നൽകുമ്പോഴും, അതു മാത്രമല്ല തന്റെ സാധ്യതയെന്ന് തുറന്നടിക്കാൻ അദ്ദേഹം തയാറായിട്ട് ഒരാഴ്ച പോലുമായില്ല. ബിജെപി തരൂരിനെ “പിടിക്കാൻ’ ശ്രമം തുടങ്ങിയിട്ട് ഏറെ നാളായെങ്കിലും അദ്ദേഹം ഇതുവരെ വഴങ്ങിയിട്ടില്ല.
“അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലേ’എന്ന “ന്യൂ ഇന്ത്യൻ എക്സ്പ്രസ് ‘ ലേഖകന്റെ ചോദ്യത്തിനാണ് കോൺഗ്രസല്ലാത്ത സാധ്യതകളെയും തരൂർ പരാമർശിച്ചത്. “എനിക്ക് മുന്നിലുള്ള എല്ലാ സാധ്യതകളും ഗൗരവമായി പരിശോധിക്കുന്നു. സീറ്റ് നൽകണോ വേണ്ടയോ എന്ന് പാർട്ടി തീരുമാനിക്കും. പാർട്ടി ടിക്കറ്റ് നൽകിയാൽ, അത് ഒരു ഓപ്ഷനായിരിക്കാം. മറ്റ് സാധ്യതകളും ഉണ്ട് ‘- തരൂർ ആ അഭിമുഖത്തിൽ വ്യക്തമാക്കി.
ബിജെപിയെയും ആം ആദ്മി പാർട്ടിയെയും കുറിച്ചുള്ള ചോദ്യത്തിന് പ്രത്യയശാസ്ത്രപരമായി യോജിക്കാൻ കഴിയാത്ത പാർട്ടികളിലേക്കു പോകില്ലെന്ന് തരൂർ ചൂണ്ടിക്കാട്ടി. കോൺഗ്രസിന്റെ തന്നെ പ്രത്യയശാസ്ത്രത്തിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന പ്രാദേശിക പാർട്ടികൾ മുന്നിലുണ്ടെന്ന സാധ്യത ആ അഭിമുഖത്തിൽ വിശദീകരിച്ചതിന് മാനങ്ങളേറെയാണ്. ബിജെപിയിലേക്കില്ലെന്ന സൂചന നൽകുമ്പോൾ പ്രത്യയശാസ്ത്രപരമായി യോജിക്കാവുന്ന “ആം ആദ്മി’ മുതലുള്ള മറ്റു സാധ്യതകളെ അദ്ദേഹം ഓർമിപ്പിച്ചത് സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളെയാണ്. കേരളത്തിലെ കോൺഗ്രസ് നേതാക്കളുമായി ഒരു കാലത്തും തരൂരിന് നല്ല ബന്ധമായിരുന്നില്ല. അദ്ദേഹത്തിനെ “ചവിട്ടാൻ’ കിട്ടിയ ഒരവസരവും ഇവിടത്തെ പ്രമുഖ നേതാക്കൾ കൈവിട്ടിരുന്നുമില്ല.
കേരളത്തിലെ കോൺഗ്രസിന്റെ ഏറ്റവും പ്രത്യക്ഷത്തിലുള്ള “ശത്രു’വായ മുഖ്യമന്ത്രി പിണറായി വിജയനെ ആ അഭിമുഖത്തിൽ പരസ്യമായി പ്രശംസിക്കാൻ തുനിഞ്ഞതിനെയും കോൺഗ്രസ് നേതാക്കൾ സംശയത്തോടെയാണ് കാണുന്നത്. “പിണറായിയുമായി ഇടപെട്ടിട്ടുള്ള പ്രശ്നങ്ങളെല്ലാം വളരെ ബുദ്ധിപൂർവം കൈകാര്യം ചെയ്തിട്ടുണ്ട്. പിണറായി ഒരു വാക്ക് നൽകിയിട്ടുണ്ടെങ്കിൽ അത് പാലിച്ചിരിക്കും. എനിക്ക് അദ്ദേഹത്തോട് വലിയ ബഹുമാനമുണ്ട് ‘ എന്നായിരുന്നു തരൂരിന്റെ ഇതു സംബന്ധിച്ച ചോദ്യത്തിനുള്ള പ്രതികരണം.
തരൂരിന്റെയും കോൺഗ്രസിന്റെയും തിരുവനന്തപുരം മണ്ഡലത്തിലെ വലിയ വോട്ട് ബാങ്കായ ലത്തീൻ അതിരൂപതയുടെ വിഴിഞ്ഞം സമരം സംബന്ധിച്ച് കോൺഗ്രസിനെപ്പോലെ പിണറായിയെ അതിരൂക്ഷമായി വിമർശിക്കാൻ തരൂർ തയാറായില്ല. മുഖ്യമന്ത്രിയുടെ നിലപാടിൽ നിരാശയുണ്ടെന്ന് അറിയിച്ച അദ്ദേഹം, മുഖ്യമന്ത്രി ഇക്കാര്യത്തിൽ അടിയന്തിരമായി അനുഭാവപൂർവം ഇടപെടണമെന്ന് അഭ്യർഥിച്ചതേയുള്ളൂ.