കേട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ അതിശക്തമായ മഴ വീണ്ടും ജനജീവിതത്തെ ബാധിച്ചിരിക്കുന്നു. വരുംദിവസങ്ങളിൽ സംസ്ഥാനത്തു കനത്ത മഴ പെയ്യുമെന്ന മുന്നറിയിപ്പും വന്നിട്ടുണ്ട്. അപ്രതീക്ഷിതമായ അതിതീവ്രമഴ പെയ്ത ഇടുക്കി ജില്ലയിലെ കുടയത്തൂരിൽ പുലർച്ചെയുണ്ടായ ഉരുൾപൊട്ടലിൽ ഒരു കുടുംബത്തിലെ അഞ്ചു പേരാണു മരിച്ചത്. ഇവരുടെ വീട് പൂർണമായും ഒലിച്ചുപോയി. വലിയ തോതിലാണു കല്ലും മണ്ണും വെള്ളവും ഒഴുകിയെത്തിയത്. മലയോര പ്രദേശങ്ങളിൽ അതിശക്തമായ മഴ പെയ്യുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നു സർക്കാർ നിർദേശിക്കുന്നുണ്ട്. ദുരന്തമുണ്ടായ ശേഷമുള്ള ജാഗ്രതയാണിത്. ഒരു കുടുംബം അപ്പാടെ മണ്ണിനടിയിലാവുന്നത് ഒഴിവാക്കാൻ നമുക്കു കഴിയാതെ പോയി. വെള്ളപ്പൊക്കവും ഉരുൾ പൊട്ടലും പോലുള്ള ദുരന്തങ്ങൾക്കു മലയാളികൾ ഇരയാവുന്നതു വർധിച്ചുകൊണ്ടേയിരിക്കുന്നു എന്നാണു കാണുന്നത്.
കഴിഞ്ഞ ഏഴു വർഷത്തിനിടെ രാജ്യത്ത് ഏറ്റവും കൂടുതൽ ഉരുൾ പൊട്ടലുണ്ടായതു കേരളത്തിലാണെന്ന് അടുത്തിടെയാണ് ശാസ്ത്ര- സാങ്കേതിക- ഭൗമശാസ്ത്ര മന്ത്രി ജിതേന്ദ്ര സിങ് ലോക്സഭയെ അറിയിച്ചത്. 2015 മുതൽ ഈ വർഷം വരെ മൂവായിരത്തി എണ്ണൂറോളം ഉരുൾപൊട്ടലുകൾ രാജ്യത്തുണ്ടായപ്പോൾ രണ്ടായിരത്തി ഇരുനൂറിലേറെയും കേരളത്തിലാണ്. രണ്ടാം സ്ഥാനത്തുള്ള പശ്ചിമ ബംഗാളിൽ 400ൽ താഴെയാണ് ഇക്കാലയളവിലെ ഉരുൾപൊട്ടലുകൾ എന്നു പറയുമ്പോൾ കേരളം നേരിടുന്ന ഭീഷണി വ്യക്തമാവും.
അപ്രതീക്ഷിതമായി വലിയ അളവിൽ മഴ പെയ്യുന്നത് ഉരുൾ പൊട്ടലുകൾക്കു കാരണമാവാം. ജൂൺ, ജൂലൈ മാസങ്ങൾ മഴയുടെ സീസൺ എന്നതു വിട്ട് ഓഗസ്റ്റിലും കനത്ത മഴയും വെള്ളപ്പൊക്കവും അതു മൂലമുള്ള ദുരന്തങ്ങളുമൊക്കെയുണ്ടാവുന്നതു കേരളത്തിൽ പുതുമയല്ലാതായിരിക്കുന്നു. സംസ്ഥാനത്തു കാലവർഷ മേഘങ്ങളുടെ ഘടനയിലും വ്യത്യാസം സംഭവിച്ചിട്ടുണ്ടത്രേ. കട്ടിയിൽ ഉയർന്നു നിൽക്കുന്ന കൂമ്പാര മേഘങ്ങൾ കുറഞ്ഞ സമയം കൊണ്ട് കൂടിയ അളവിലുള്ള മഴ പെയ്യിക്കുന്നു എന്നാണു പറയുന്നത്. അതു മഴക്കാല ദുരന്തങ്ങളുടെ എണ്ണവും ഗൗരവവും വർധിപ്പിക്കുന്നതാണ്. ഉരുൾ പൊട്ടലുകൾ വർധിക്കുന്നതിനും വെള്ളപ്പൊക്കത്തിനും കൂമ്പാര മേഘങ്ങൾ കാരണമാവുന്നു.
മൺസൂൺ അസ്ഥിരമാവുന്നതു വരും വർഷങ്ങളിൽ വർധിച്ചുവരുമെന്നു വിദഗ്ധർ പ്രവചിക്കുന്നുണ്ട്. ഏറെനാൾ മഴ പെയ്യാതിരിക്കുക, പെയ്യുന്ന ദിവസങ്ങളിൽ അതിതീവ്രമാകുക എന്നതു മൺസൂണിന്റെ പുതിയ ഭാവമായി തീരുമത്രേ. തീവ്രമഴ ഏതാനും ദിവസം നീണ്ടുനിന്നാൽ പോലും അതു വലിയ ദുരന്തമായി മാറും. ജനജീവിതത്തെ ആകെ തകിടം മറിക്കാൻ കാലാവസ്ഥാ വ്യതിയാനം കാരണമാവും. അതുകൊണ്ടു തന്നെ കാലാവസ്ഥാ മാറ്റവും അതിലെ അസ്ഥിരതയും ഗൗരവമായി കണക്കിലെടുക്കേണ്ട സാഹചര്യമാണ്.
ഭൂപ്രകൃതിയും ഭൂവിനിയോഗത്തിലെ അശാസ്ത്രീയതയും ദുരന്തത്തിനു വഴിവയ്ക്കുന്ന ഘടകങ്ങളായി നാം കാണേണ്ടതുണ്ട്. ഭൂപ്രകൃതി അനുസരിച്ചുള്ള വിനിയോഗം ദുരന്തങ്ങൾ കുറയ്ക്കുന്നതിനുള്ള മാർഗമാവുന്നു. ഇക്കാര്യത്തിൽ വെറും വാക്കുകൾ പോരാ, ശക്തമായ നടപടികൾ സ്വീകരിക്കേണ്ടിയിരിക്കുന്നു. വനങ്ങൾ വാസസ്ഥലങ്ങളാകുന്നതും മണ്ണിന്റെ ഘടനയും സ്വഭാവവും അനുസരിച്ചുള്ള നിർമാണപ്രവർത്തനങ്ങളല്ല നടത്തുന്നത് എന്നുവരുന്നതും ദുരന്തത്തിന് ആക്കം കൂട്ടുന്നതാണ്. ഉരുൾ പൊട്ടലിനു സാധ്യതയുള്ളതെന്നു പ്രവചിക്കപ്പെട്ടിട്ടുള്ള പ്രദേശങ്ങളുണ്ട്. അവിടങ്ങളിൽ പോലും വേണ്ടത്ര കരുതലും ജാഗ്രതയും പുലർത്തുന്നുണ്ടോ എന്നതാണു ചിന്തിക്കേണ്ടത്.
സാധ്യതാ മേഖലകളിൽ പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുകയും ശക്തമായ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തുകയും സർക്കാരിന്റെയും പ്രാദേശിക ഭരണകൂടങ്ങളുടെയും നേതൃത്വത്തിൽ ചെയ്യേണ്ടതാണ്. ഉരുൾപൊട്ടൽ സാധ്യതാ മേഖലകളിൽ വ്യാപകമായി മഴമാപിനികൾ സ്ഥാപിക്കുന്നതു പോലുള്ള നടപടികൾ ഊർജിതപ്പെടുത്തണം. പെട്ടെന്നുള്ള അതിതീവ്ര മഴയാണു വരുന്നതെങ്കിൽ മഴ കനക്കുമ്പോൾ ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റി പാർപ്പിക്കുകയെന്നതു മുഴുവൻ പ്രായോഗികമാവണമെന്നില്ല. ദുരന്തസാധ്യത കൂടുതലായ മേഖലകളിലുള്ളവരെ പുനരധിവസിപ്പിക്കുന്നതിനെക്കുറിച്ചും ആലോചിക്കേണ്ടതായി വരും.
അതിതീവ്ര മഴയും ഉരുൾ പൊട്ടലുകളുമുള്ള നാടായി കേരളം മാറിക്കഴിഞ്ഞത് അംഗീകരിച്ച് അതിനൊത്ത മുൻകരുതലുകൾ എടുത്തേ തീരൂ. മഴക്കാലത്തു ദുരന്തങ്ങളുണ്ടാകുമ്പോൾ മാത്രം ഇതേക്കുറിച്ചു ചിന്തിച്ചാൽ പോരാ. കാലാവസ്ഥാ മാറ്റം ഉൾക്കൊള്ളാൻ കഴിയുന്ന ഭാവികേരളം ആസൂത്രണം ചെയ്യുന്നതു നിലനിൽപ്പിന്റെ കൂടി ആവശ്യമായി മാറുകയാണ്. എവിടെയൊക്കെ എങ്ങനെയൊക്കെ വീടു വയ്ക്കാം, എവിടെയൊക്കെ കൃഷി ചെയ്യാം, മറ്റു നിർമാണ പ്രവൃത്തികൾ നടത്താം എന്നതു പഠിച്ചും വിലയിരുത്തിയുമുള്ള ഭൂവിനിയോഗമാവും ഫലപ്രദമാവുക. എന്തിനാണോ ഉപയോഗിക്കുന്നത്, അതിന് ആ സ്ഥലം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താനായാൽ ദുരന്തങ്ങളുടെ ആഘാതം കുറയ്ക്കാം.