പരിഷ്കൃത സമൂഹമെന്ന് അഭിമാനം കൊള്ളുന്ന കേരളത്തിൽ തന്നെയാണു മനഃസാക്ഷിയെ ഞെട്ടിക്കുന്ന അതിക്രൂരമായ കൊലപാതകങ്ങൾ ആവർത്തിക്കുന്നത്. ജീവനെടുക്കുന്നതു വരെയെത്തുന്നില്ലെങ്കിലും അതിക്രൂരമായ പ്രവൃത്തികളിലൂടെ മനുഷ്യത്വത്തിന്റെ കണിക പോലും ശേഷിക്കുന്നില്ലെന്നു തെളിയിക്കുന്നവരും നിരവധിയുണ്ട്. ഓരോ ദിവസവും ദൃശ്യമാധ്യമങ്ങളും ദിനപത്രങ്ങളും വഴി മലയാളികൾ അറിയുന്ന വാർത്തകളിൽ പലതും മനുഷ്യന് ഇങ്ങനെയൊക്കെയായി മാറാനാവുമോ എന്ന ഭീതി ജനിപ്പിക്കുന്നതാണ്. സമൂഹ ജീവിയെന്ന ചിന്ത വെടിഞ്ഞു സ്വാർഥത നിറഞ്ഞ ജീവിതശൈലിയുടെ ഉടമകളായി മാറുകയാണു ചിലർ. രോഗാതുരമായ മനസുള്ളവർ സമൂഹത്തിൽ വർധിച്ചുവരുന്നു.
ഏതാനും നാളുകൾ മുൻപാണ് ഇലന്തൂരിൽ ദമ്പതിമാർ സമ്പത്തും ഐശ്വര്യവുമുണ്ടാകുന്നതിന് രണ്ടു സ്ത്രീകളെ ബലി നൽകിയ സംഭവം പുറത്തുവന്നത്. നരബലി നടത്തിയ ദമ്പതിമാരെയും മുഖ്യ കണ്ണിയായ പെരുമ്പാവൂരിലെ ഏജന്റിനെയും അറസ്റ്റ് ചെയ്ത് പൊലീസ് നടത്തിയ അന്വേഷണം ദുർമന്ത്രവാദത്തിന്റെ പേരും പറഞ്ഞ് എത്ര വലിയ തട്ടിപ്പുകളും ക്രൂരതകളുമാണു കേരളത്തിൽ നടക്കുന്നത് എന്നതിലേക്കാണു വിരൽചൂണ്ടിയത്. അന്ധവിശ്വാസം ഇരുട്ടു നിറച്ച, നൂറ്റാണ്ടുകൾ പിന്നിലേക്കു തിരിഞ്ഞു നടക്കാൻ ചിലർക്കെങ്കിലും യാതൊരു സങ്കോചവുമില്ല എന്നു തെളിയിച്ചു ഈ നരബലികൾ. അന്ധവിശ്വാസങ്ങളിൽ അടിയുറച്ച മനസുമായി ഇന്നും ജീവിക്കുന്നവർ ഇവിടെയുണ്ട് എന്നത് ഒരുപാടു പേർ മുതലെടുക്കുന്നുമുണ്ട് എന്നത് അതിനുശേഷം സജീവ ചർച്ചയായി. പക്ഷേ, അതുകൊണ്ടൊന്നും ഈ മുതലെടുപ്പുകാരെ സമൂഹത്തിൽ നിന്ന് ഒഴിവാക്കാനാവില്ലെന്നതും യാഥാർഥ്യമായി നിലനിൽക്കുകയാണ്. അന്ധവിശ്വാസവും വിശ്വാസവും തമ്മിലുള്ള വേർതിരിവും നിയമ നിർമാണത്തിൽ സ്വീകരിക്കാവുന്ന സമീപനവും എല്ലാം ഏറെ സങ്കീർണമായ വിഷയങ്ങളാണല്ലോ.
ഇലന്തൂരിലെ അസാധാരണ ക്രൂരതകളുടെ റിപ്പോർട്ടുകൾ വന്നുകൊണ്ടിരിക്കെ തന്നെയാണു പാനൂരിൽ പ്രണയപ്പകയാൽ ഇരുപത്തിമൂന്നുകാരിയെ ചുറ്റികയ്ക്ക് അടിച്ചുവീഴ്ത്തി കഴുത്തറുത്തുകൊന്ന സംഭവം മറ്റൊരു ഞെട്ടലുണ്ടാക്കിയത്. താനുമായുള്ള പ്രണയത്തിൽ താത്പര്യമില്ലെന്ന് അറിയിച്ച പെൺകുട്ടി മറ്റൊരാളുമായി അടുത്തു എന്ന ചിന്തയിലാണു പ്രതി അവസരം പാത്തിരുന്ന് മറ്റാരുമില്ലാത്ത സമയത്തു വീട്ടിൽ കയറിവന്ന് കൊലപാതകം നടത്തിയത്. മറ്റൊരു സംഭവത്തിൽ കോട്ടയം കറുകച്ചാലിൽ പെൺകുട്ടിയെ പൊലീസ് സ്റ്റേഷൻ വളപ്പിൽ കുത്തിക്കൊലപ്പെടുത്താൻ ഇരുപത്തൊന്നുകാരൻ ശ്രമിച്ചതു നാലഞ്ചു ദിവസം മുൻപാണ്. ഇതിലും കാരണം പ്രണയപ്പക. പിന്നാലെയെത്തി ശല്യപ്പെടുത്തിയ പ്രതിയെക്കുറിച്ചു പരാതി നൽകാനായി സുഹൃത്തിനൊപ്പം പൊലീസ് സ്റ്റേഷനിലേക്കു പോകുകയായിരുന്നു പെൺകുട്ടി.
പാറശാലയിൽ പ്രണയിനി കഷായത്തിൽ കലർത്തി നൽകിയ വിഷം കഴിച്ച് ഇരുപത്തിമൂന്നുകാരൻ ഷാരോൺ രാജ് കൊല്ലപ്പെട്ട സംഭവം ഈ ശൃംഖലയിൽ അവസാനത്തേതാണ്. മറ്റൊരാളുമായി തന്റെ വിവാഹം ഉറപ്പിച്ച ശേഷവും പ്രണയത്തിൽ നിന്നു പിന്മാറാൻ ഷാരോൺ തയാറാവാതിരുന്നതിനാലാണ് ഇരുപത്തിരണ്ടുകാരിയായ ഗ്രീഷ്മ സൗഹൃദം നടിച്ചു വീട്ടിൽ വിളിച്ചുവരുത്തി വിഷം കലർന്ന കഷായം നൽകിയതത്രേ. ബിരുദാനന്തര ബിരുദ വിദ്യാർഥിനിയാണു ഗ്രീഷ്മ എന്നോർക്കണം. ഉയർന്ന വിദ്യാഭ്യാസം ഒരാളുടെ മാനുഷിക, സാംസ്കാരിക നിലവാരം ഒട്ടും ഉയർത്തുന്നില്ലെങ്കിൽ ആ വിദ്യാഭ്യാസത്തിനു തന്നെ എന്തോ കുഴപ്പമുണ്ട് എന്നു പറയാതെ വയ്യ.
ജാതക പ്രകാരം തന്റെ ആദ്യ ഭർത്താവ് മരിക്കുമെന്നു ഷാരോണിനോടു പറഞ്ഞ് ഭയപ്പെടുത്തി പിന്തിരിപ്പിക്കാൻ ശ്രമിച്ചിട്ടും നടന്നില്ല എന്നാണു ഗ്രീഷ്മ പൊലീസിനോടു പറഞ്ഞത്. ആദ്യ ഭർത്താവ് മരിക്കുമെന്ന അന്ധവിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ തങ്ങളുടെ മകനെ താലികെട്ടിച്ച ശേഷം വിഷം കൊടുത്തു കൊലപ്പെടുത്തിയതാണെന്ന് ഷാരോണിന്റെ മാതാപിതാക്കൾ പറയുന്നുണ്ട്. എന്തായാലും ഫെബ്രുവരിയിൽ നടക്കാനിരുന്ന മറ്റൊരാളുമായുള്ള വിവാഹത്തിനു മുൻപ് ഷാരോണിനെ ഒഴിവാക്കാൻ പദ്ധതിയിട്ടു എന്നതിൽ പൊലീസ് സ്ഥിരീകരണമായിക്കഴിഞ്ഞു. അതുമായി ബന്ധപ്പെട്ടു കൂടുതൽ വിവരങ്ങൾ അന്വേഷിച്ചു വരുന്നതേയുള്ളൂ.
മറ്റുള്ളവരെ പലവിധത്തിൽ പീഡിപ്പിച്ചും ജീവൻ തന്നെ അപഹരിച്ചും തനിക്കു സുഖവും സമ്പത്തും സ്വസ്ഥതയും നേടണം എന്നു ധരിക്കുന്നവരെ എങ്ങനെയാണു സമൂഹജീവികളായി കാണാനാവുക. ഇത്തരക്കാർ വർധിച്ചുവരുന്നത് ആധുനിക സമൂഹത്തിന് ഉൾക്കൊള്ളാനാവുമോ. ഈ സാഹചര്യത്തെക്കുറിച്ച് എല്ലാവരെയും ബോധവാൻമാരാക്കേണ്ടത് അനിവാര്യമായിരിക്കുന്നു. കൊലപാതകവും അതിനുള്ള ശ്രമങ്ങളും മാത്രമല്ല ലൈംഗിക പീഡനങ്ങളും മാരക ലഹരി വസ്തുക്കൾ ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നതും സമൂഹ മാധ്യമങ്ങളെ ദുരുപയോഗം ചെയ്ത് ആളുകളെ വഞ്ചിച്ചു ജീവിതം തകർക്കുന്നതും പോലുള്ള പലവിധ ക്രൂരതകളാണു സമൂഹത്തിനു നേരിടേണ്ടിവരുന്നത്. ഇതൊക്കെ ചെയ്യുന്നവർ വളരെ ചെറിയൊരു വിഭാഗമാണെങ്കിൽപോലും അവർ വലിയ വിപത്തായി മാറുന്നുണ്ട് എന്നതാണു കാണേണ്ടത്. സമൂഹത്തോടും ജീവിതത്തോടും ഉത്തരവാദിത്വബോധമുള്ള തലമുറകളെ വളർത്തിയെടുക്കുക എന്നതിലാവണം സർക്കാരിന്റെയും സമൂഹത്തെ നയിക്കുന്ന ഏവരുടെയും ശ്രദ്ധ.