തിരുവനന്തപുരം: സിൽവർലൈൻ പദ്ധതി മരവിപ്പിച്ച് ഉത്തരവിറക്കി സർക്കാർ. റവന്യു വകുപ്പ് പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കാൻ നിയോഗിച്ച മുഴുവൻ ഉദ്യോഗസ്ഥരേയും അടിയന്തരമായി തിരിച്ചു വിളിച്ചു. റെയിൽവേ ബോർഡ് പദ്ധതി അംഗീകരിച്ചശേഷം സർവേ തുടരുമെന്നും റവന്യു വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
സാമൂഹ്യാഘാത പഠനം കേന്ദ്ര അനുമതിക്ക് ശേഷം മാത്രമാവും നടത്തുകയെന്നും സർക്കാർ പറയുന്നു.മുന്നൊരുക്ക കാലതാമസം ഒഴുവാക്കുന്നതിനു വേണ്ടിയാണ് ഈ നടപടിയെന്നാണ് സർക്കാർ വിശദീകരണം. നേരത്തെ പദ്ധതി മരവിച്ചെന്ന വാർത്ത പുറത്തു വന്നെങ്കിലും സിപിഎം നേതാക്കൾ അത് നിരസിച്ചിരുന്നു. പദ്ധതിയിൽ നിന്നും പിന്നോട്ടില്ലെന്നായിരുന്നു പ്രതികരണം. ഉത്തരവിറങ്ങിയതിനു പിന്നാലെ പദ്ധതി മരവിപ്പിച്ചതിൽ ആശ്വാസമുണ്ടെന്ന് പ്രതികരിച്ച് സമരക്കാർ രംഗത്തെത്തി.