ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തനിക്കെതിരേ നടത്തിയ “രാവണൻ’ പരാമർശത്തിനു മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദിയെ ഏറ്റവും കൂടുതൽ അധിക്ഷേപിക്കുന്നത് ആരെന്ന കാര്യത്തിൽ കോൺഗ്രസിൽ മത്സരമാണെന്നു ഗുജറാത്തിലെ കലോളിൽ തെരഞ്ഞെടുപ്പു റാലിയിൽ പ്രധാനമന്ത്രി പറഞ്ഞു. രാമഭക്തരുടെ നാട്ടിൽ വന്ന് ആരെയും രാവണൻ എന്നു വിളിക്കുന്നത് അത്ര നല്ലതല്ലെന്നും മോദി.
കഴിഞ്ഞ ദിവസം ഒരു കോൺഗ്രസ് നേതാവ് പറഞ്ഞത് മോദി നായയെ പോലെ മരിക്കുമെന്നാണ്. മോദി ഹിറ്റ്ലറെപ്പോലെ മരിക്കുമെന്നു മറ്റൊരാൾ പറഞ്ഞു. അവസരം കിട്ടിയാൽ താൻ തന്നെ മോദിയെ വധിക്കുമെന്നു പറയുന്നു വേറൊരു നേതാവ്. ഒരാൾ മോദിയെ രാവണനെന്നു വിളിക്കുന്നു, മറ്റു ചിലർ രാക്ഷസനെന്ന് ആക്ഷേപിക്കുന്നു. ചിലർ പാറ്റയെന്ന് അപഹസിക്കുന്നു.
കോൺഗ്രസ് നേതാക്കൾ ഇങ്ങനെയൊക്കെ പറയുന്നതിൽ അദ്ഭുതമില്ല. എന്നാൽ, അവർക്കതിൽ കുറ്റബോധമില്ലെന്നത് ആശ്ചര്യമുണ്ടാക്കുന്നു. ഗുജറാത്ത് എനിക്ക് നൽകുന്ന കരുത്താണ് കോൺഗ്രസിനെ അസ്വസ്ഥതപ്പെടുത്തുന്നത്. ഖാർഗെയെ ബഹുമാനിക്കുന്ന വ്യക്തിയാണ് ഞാൻ. ഗുജറാത്ത് രാമഭക്തരുടെ സംസ്ഥാനമാണെന്ന് കോൺഗ്രസിന് അറിയില്ല. അവർക്കു ശ്രീരാമന്റെ അസ്തിത്വത്തിലോ അയോധ്യയിലെ രാമക്ഷേത്രത്തിലോ പോലും വിശ്വാസമില്ല. പ്രധാനമന്ത്രിയെ അപമാനിക്കുകയെന്നത് അവകാശമായി കാണുന്നവരാണ് കോൺഗ്രസെന്നും മോദി. മോദിയുടെ മുഖം എത്ര തവണ കാണണമെന്നും രാവണനെപ്പോലെ മോദിക്കു നൂറ് തലയുണ്ടോയെന്നുമായിരുന്നു കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പു റാലിയിൽ ഖാർഗെയുടെ പരിഹാസം.
അതേസമയം, മോദി ഇന്നലെ അഹമ്മദാബാദിൽ നിന്നു 30 കിലോമീറ്റർ നീളുന്ന മെഗാ റോഡ് ഷോ നടത്തി. നരോദയിൽ നിന്നു വൈകിട്ട് 5.20ന് ആരംഭിച്ച റോഡ് ഷോചാന്ദ്ഖേഡയിലെ ഐഒസി സർക്കിളിലാണ് അവസാനിച്ചത്. 13 മണ്ഡലങ്ങളിലൂടെ റോഡ് ഷോ കടന്നുപോയി.