ന്യൂഡൽഹി: ഭൂമി ഇടിഞ്ഞുതാഴ്ന്ന് വീടുകൾ തകരുന്ന ഉത്തരാഖണ്ഡിലെ തീർത്ഥാടനകേന്ദ്രമായ ജോഷിമഠിലെ സ്ഥിതി അതീവ ഗുരുതരം. 4 വാർഡുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു. സിങ്ധര്‍, ഗാന്ധിനഗര്‍, മനോഹര്‍ബാഗ്, സുനില്‍ എന്നിവിടങ്ങളിലുള്ളവരെ ഇന്നുതന്നെ ഒഴിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.
തീർത്തും അപകടസാധ്യയുള്ള കെട്ടിടങ്ങളിൽ ചുവപ്പ് അടയാളപ്പെടുത്തൽ ആരംഭിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. കെട്ടിടങ്ങളും ഭുമിയും കൂടുതല്‍ വിണ്ടുകീറിയ സ്ഥലങ്ങളില്‍ പ്രവേശിക്കുന്നതിനും വിലക്കുണ്ട്. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ നിയോഗിച്ച വിദഗ്ധ സംഘങ്ങൾ ജോഷിമഠ് സന്ദർശിച്ച് അപകട മേഖലകളെ വിവിധ സോണുകളാക്കി തിരിച്ചാണ് ഒഴിപ്പിക്കൽ നടപടി തുടരുന്നത്.
ജോക്ഷിമഠിന്‍റെ സംരക്ഷണത്തിനായി എല്ലാവരും ഒന്നിച്ചു നിൽക്കണമെന്ന് ഒഴിപ്പിക്കലിനോടു സഹകരിക്കണമെന്നും മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി അഭ്യർഥിച്ചു. നഷ്ടപരിഹാരം ആവശ്യപ്പെട്ട് സ്വാമി അവിമുക്തേശ്വരാനന്ദ് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയില്‍ അടിയന്തരവാദം കേള്‍ക്കുന്നതില്‍ സുപ്രീംകോടതി ചൊവ്വാഴ്ച തീരുമാനമെടുക്കും.ജോശിമഠിലും പരിസരത്തുമുള്ള എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കാന്‍ ജില്ലാഭരണകൂടം ഉത്തരവിട്ടു.