തിരുവനന്തപുരം: കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ സമരം ഒത്തു തീർപ്പായതായി മന്ത്രി ആർ ബിന്ദു. അക്കാദമിക പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും പുതിയ ഡയറക്‌ടറെ ഉടൻ കണ്ടെത്തുമെന്നും പറഞ്ഞ മന്ത്രി ഒഴിവുള്ള സംവരണ സീറ്റുകൾ ഉടൻ നികത്താനുള്ള നടപടികൾ സ്വീകരിക്കുമെന്നും കൂട്ടിച്ചേർത്തു. എന്നാൽ സംവരണ മാനദണ്ഡങ്ങൾ സർക്കാരാവും തീരുമാനിക്കുകയെന്നും മന്ത്രി വ്യക്തമാക്കി. കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികൾ 50 ദിവസമായി നടത്തി വന്ന സമരത്തിനാണ് ഇപ്പോൾ പരിഹാരമായത്. ഉന്നത വിദ്യാഭാസമന്ത്രിയുമായി വിദ്യാർഥികൾ നടത്തിയ ചർച്ചയിലാണ് സമരം അവസാനിപ്പിക്കാൻ വിദ്യാർഥികൾ തീരുമാനിച്ചത്.
മാത്രമല്ല ജീവനക്കാർ ഡയറക്ടറുടെ വീട്ടിലെ ജോലി ചെയ്യേണ്ടതില്ലെന്നും,ഉന്നത സമിതിയിൽ വിദ്യാർഥികളുടെ പ്രാതിനിധ്യം ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു .എന്നാൽ ചെയർമാനായ അടൂർ ഗോപാലകൃഷ്ണനുമായി സഹകരിക്കില്ലെന്നാണ് വിദ്യാർഥികളുടെ നിലപാട്.