കൊല്ലം: ഡ്യൂട്ടിക്കിടെ ഡോ. വന്ദനദാസ് കൊട്ടാരക്കര താലൂക്കാശുപത്രിയിൽ കൊല്ലപ്പെട്ട കേസിൽ പ്രതി സന്ദീപിന്റെ വിടുതൽ ഹർജി കൊല്ലം അഡീഷണൽ സെഷൻസ് കോടതി തള്ളി. 2023 മേയ് 10ന് പുലർച്ചെയാണ് കോട്ടയം സ്വദേശിനിയായ വന്ദന കൊല്ലപ്പെടുന്നത്.
കാലിന് ഗുരുതരമായി പരിക്കേറ്റ നിലയിൽ പൊലീസ് കൊട്ടാരക്കര ആശുപത്രിയില്‍ വൈദ്യപരിശോധനയ്‌ക്കെത്തിച്ച സന്ദീപ് വന്ദനയെ ആക്രമിക്കുകയായിരുന്നു.
ചികിത്സിക്കുന്നതിനിടെ പെട്ടെന്ന് അക്രമാസക്തനായ ഇയാൾ ഹോം ഗാർഡ് അടക്കമുള്ളവരെ കുത്തുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ച ആളെയാണ് സന്ദീപ് ആദ്യം കുത്തിയത്.
ഇതിന് ശേഷമാണ് ഡോക്ടര്‍ വന്ദനയെ ഇയാള്‍ ആക്രമിക്കുന്നത്. ഗുരുതരമായി പരുക്കേറ്റ വന്ദനയെ തിരുവനന്തപുരത്ത് എത്തിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു.