ലഖ്നൗ: കേന്ദ്ര സർക്കാർ മുലായം സിങ് യാദവിന് പത്മവിഭൂഷൺ സമ്മാനിച്ചതിലൂടെ അദ്ദേഹത്തിന്റെ മഹത്വത്തെയും രാജ്യത്തിന് നൽകിയ സംഭാവനകളെയും പരിഹസിക്കുകയാണെന്ന് സമാജ്‌വാദി പാർട്ടി നേതാവ് സ്വാമി പ്രസാദ് മൗര്യ. സമാജ്‌വാദി പാർട്ടി സ്ഥാപകനായ മുലായത്തിന് രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന നൽകണമെന്നും സ്വാമി പ്രസാദ് മൗര്യയും മറ്റ് പാർട്ടി നേതാക്കളും ആവശ്യപ്പെട്ടു. നേതാജിയെ ബഹുമാനിക്കണമായിരുന്നെങ്കിൽ അദ്ദേഹത്തിന് ഭാരതരത്‌ന നൽകി ആദരിക്കണമായിരുന്നു.
മരണാനന്തര ബഹുമതിയായി ബുധനാഴ്ചയാണ് മുലായം സിങ് യാദവിന് രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ നൽകി രാജ്യം ആദരിച്ചത്. മുലായം സിങ് യാദവിന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ നൽകിയതിലൂടെ, നേതാജിയുടെ മഹത്വത്തെയും പ്രവർത്തനത്തെയും രാജ്യത്തിന് നൽകിയ സംഭാവനകളെയും പരിഹസിക്കുകയാണ് ഇന്ത്യാ സർക്കാർ ചെയ്തതെന്നും സ്വാമി പ്രസാദ് മൗര്യ ട്വിറ്ററിൽ കുറിച്ചു.