കണ്ണൂർ: സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ നിന്നും പുറത്താക്കിയ മനു തോമസിന് പൊലീസ് സംരക്ഷണം നൽകും. ഫെയ്സ്ബുക്കിലൂടെ ഉണ്ടായ വധഭീഷണി ഉൾപ്പെടെയുള്ള കാരണങ്ങൾ നിലനിൽക്കുന്നതിനാൽ ആണ് പൊലീസ് സംരക്ഷണം നൽകാൻ തീരുമാനിച്ചത്.
വീടിനും വ്യാപാര സ്ഥാപനത്തിനും അടക്കം സംരക്ഷണം നൽകും. ഇത് സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവി ആലക്കോട് പൊലീസിന് നിര്‍ദേശം നല്‍കി.
രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം. സി.പി.എം നേതാവ് പി ജയരാജനും മനു തോമസുമായി ഫെയ്സ്ബുക്ക് പോസ്റ്റുകളിലൂടെ ഏറ്റുമുട്ടിയിരുന്നു.
ഇതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ മനു തോമസിനെതിരെ വ്യാപകമായി വധഭീക്ഷണി സന്ദേശം ഉയര്‍ന്നത്. നിരവധി കേസുകളിൽ പ്രതിയായ ആകാശ് തില്ലങ്കേരി ഉൾപ്പെടെ ഭിഷണി സന്ദേശവുമായി എത്തിയിരുന്നു.
എന്തും വിളിച്ച് പറയാന്‍ പറ്റില്ലെന്ന് ബോധ്യപ്പെടുത്താന്‍ അധികനേരം വേണ്ടെന്നായിരുന്നു ആകാശ് തില്ലങ്കേരി ഫെയ്‌സ്ബുക്ക് കമന്റ്. വധഭീഷണി ഉയര്‍ന്ന സാഹചര്യത്തിലാണ് സുരക്ഷയൊരുക്കാനുള്ള പൊലീസിന്‍റെ തീരുമാനം. എന്നാൽ സംരക്ഷണം ആവശ്യമില്ലെന്ന നിലപാടാണ് മനു തോമസിന്.