തിരുവനന്തപുരം: ബജററിൽ സംസ്ഥാനത്തിൻറെ ധനപ്രതിസന്ധി മറികടക്കുന്നതിനായി പ്രഖ്യാപിച്ച അധിക നികുതി നിർദ്ദേശങ്ങളെ രൂക്ഷമായി വിമർശിച്ച് രമേശ് ചെന്നിത്തല രംഗത്ത്. നരേന്ദ്ര മോദി ചെയ്യുന്ന അതെ കാര്യം പിണറായി സർക്കാർ ചെയ്യുന്നു. ജനങ്ങളുടെ നടുവൊടിക്കുന്ന ബജറ്റാണിത്.
ഇന്ധനവിലയിലെ വർദ്ധന വിലക്കയറ്റത്തിന് വഴിവക്കും. എല്ലാത്തിനും അധിക നികുതി ചുമത്തിയിരിക്കുന്നു. ജനങ്ങളുടെ മുകളിൽ അധിക ഭാരം ചുമത്തിയിരിക്കുകയാണ്. ഇതാണോ ഇടത് ബദൽ? കിഫ്ബി വായ്പ എടുത്തതിൻ്റെ ദുരന്തമാണ് ഇപ്പോൾ സംസ്ഥാനം നേരിടുന്നത്. കൊള്ള അടിക്കുന്ന ബജറ്റാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സാമൂഹ്യ സുരക്ഷാ സീഡ് ഫണ്ട് മുഖേന ദുർബല വിഭാഗങ്ങൾക്ക് സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി അധിക വിഭവ സമാഹരണം നടത്തുമെന്നാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. 1000 രൂപ മുതലുള്ള മദ്യത്തിന് ബോട്ടിലിന് 40 രൂപ നിരക്കിലും പെട്രോൾ ഡീസൽ എന്നിവയ്ക്ക് 2 രൂപ നിരക്കിലും 500 രൂപ മുതൽ 999 രൂപ വരെ വിലവരുന്ന ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന്റെ ഒരു ബോട്ടിലിന് 20 രൂപ നിരക്കിലും സാമൂഹ്യ സുരക്ഷാ സെസ്സ് ഇതിനായി ഏർപ്പെടുത്തും.