കാസർകോട്: പെരിയ ഇരട്ടക്കൊലപാതക കേസിൽ സിപിഎം മുൻ എംഎൽഎ കെ.വി കുഞ്ഞിരാമനടക്കം 14 പ്രതികളും കുറ്റക്കാരെന്ന് കോടതി. കൊച്ചി പ്രത‍്യേക സിബിഐ കോടതിയാണ് വിധി പ്രസ്താവിച്ചത്.
പത്ത് പ്രതികളെ കുറ്റവിമുക്തരാക്കി. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടി കൊലപ്പെടുത്തിയെന്നാണ് കേസ്. കേസിൽ കുഞ്ഞിരാമനടക്കം 24 പേർ പ്രതിപട്ടികയിലുണ്ടായിരുന്നു.
തുടക്കത്തിൽ പൊലീസും പിന്നീട് ക്രൈം ബ്രാഞ്ചും ഏറ്റെടുത്ത പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐക്ക് കൈമാറുകയായിരുന്നു. 270 സാക്ഷികളുണ്ടായിരുന്നു കേസിൽ. 2023 ഫ്രെബുവരി രണ്ടിനാണ് കൊച്ചി സിബിഐ കോടതിയിൽ വിചാരണ ആരംഭിച്ചത്.
കേസിൽ ഒന്നാം പ്രതി പീതാംബരനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കൃത‍്യത്തിന് ഗൂഡോലോചന നടത്തിയത് കേന്ദ്രീകരിച്ചായിരുന്നു സിബിഐ അന്വേഷണം. തുടർന്ന് സിപിഎം മുൻ ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ.വി കുഞ്ഞിരാമൻ പ്രതിയായി.
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ മണികണ്ഠൻ, സിപിഎം നേതാക്കളായ രാഘവൻ വെളുത്തോളി, എൻ. ബാലകൃഷ്ണൻ, ഭാസ്കരൻ വെളുത്തോളി തുടങ്ങിയവർ പിന്നീട് പ്രതികളായി.