നഷ്ടത്തിൽ നിന്നു നഷ്ടത്തിലേക്കു കൂപ്പുകുത്തി വീണ ഒരു വമ്പൻ പൊതുമേഖലാ സ്ഥാപനം സ്വകാര്യ വ്യവസായിക്കു കൈമാറിയപ്പോഴുണ്ടാവുന്ന മാറ്റങ്ങൾ ഗൗരവമായ പഠനം അർഹിക്കുന്നതാണ്. നമ്മുടെ പല പൊതുമേഖലാ സ്ഥാപനങ്ങളും എന്തുകൊണ്ട് ഇങ്ങനെയാവുന്നുവെന്നു പരിശോധിക്കുമ്പോൾ എയർ ഇന്ത്യയുടെ സ്വകാര്യവത്കരണത്തിനു ശേഷമുള്ള തിരിച്ചുവരവും ആ പരിശോധനയുടെ ഭാഗമാക്കാവുന്നതാണ്.
ആറു പതിറ്റാണ്ടിലേറെക്കാലത്തിനു ശേഷം സർക്കാർ നിയന്ത്രണത്തിൽ നിന്ന് എയർ ഇന്ത്യയെ ടാറ്റാ ഗ്രൂപ്പ് തിരിച്ചുവാങ്ങിയിട്ട് ഒരു വർഷം കഴിഞ്ഞതേയുള്ളൂ. പൊതുമേഖലാ സ്ഥാപനമെന്ന നിലയിൽ വൻ കടക്കെണിയിൽ പെട്ടു കിടക്കുകയായിരുന്ന എയർ ഇന്ത്യയ്ക്ക് ഇനി തലപൊക്കാൻ കഴിയുമോ എന്ന സംശയം പോലും പ്രകടിപ്പിച്ചവരുണ്ട്. എന്നാലിപ്പോൾ എയർ ഇന്ത്യ കുതിച്ചു പറന്നു തുടങ്ങി. സാമ്പത്തിക ബാധ്യതകളെ കാറ്റിൽ പറത്തിയാണ് എയർ ഇന്ത്യ പൊങ്ങി ഉയരുന്നത്.