പത്തനംതിട്ട: കോന്നി സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരിച്ചു കിട്ടാത്തതിൽ നിക്ഷേപകൻ ആത്മഹത‍്യയ്ക്ക് ശ്രമിച്ചു. കോന്നി പയ്യനാമൺ സ്വദേശി ആനന്ദനാണ്(64) ആത്മഹത‍്യയ്ക്ക് ശ്രമിച്ചത്.
മദ‍്യത്തിൽ അമിതമായി ഗുളികകൾ ചേർത്തു കഴിക്കുകയായിരുന്നു. നിലവിൽ വെൻറിലേറ്ററിൽ കഴിയുകയാണ് ആനന്ദൻ. ഇദ്ദേഹത്തിൻറെ ആരോഗ‍്യ നില അതീവ ഗുരുതരമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. 11 ലക്ഷം രൂപയാണ് എൽഡിഎഫ് ഭരിക്കുന്ന കോന്നി റീജ‍്യണൽ സഹകരണ ബാങ്കിൽ നിന്നും ആനന്ദന് തിരിച്ച് കിട്ടാനുണ്ടായിരുന്നത്.
മുൻഗണനാ ക്രമത്തിൽ പണം നൽകണമെന്ന് ഹൈക്കോടതി വിധിയുണ്ടായിരുന്നുവെങ്കിലും നടപ്പായിരുന്നില്ല. തിങ്കളാഴ്ചയും പണം ചോദിച്ച് ആനന്ദൻ ബാങ്കിൽ പോയിരുന്നതായി മകൾ സിന്ധു മാധ‍്യമങ്ങളോട് പറഞ്ഞു. മദ‍്യപിക്കാത്ത ആളാണ് ആനന്ദനെന്നാണ് മകൾ പറയുന്നത്.