മോസ്കോ: റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ ഇന്ത്യ സന്ദർശിക്കും. ഇന്ത്യൻ സർക്കാരിന്‍റെ ക്ഷണം സ്വീകരിച്ച് ഇന്ത്യ സന്ദർശിക്കാനുള്ള തയാറെടുപ്പുകൾ പുടിൻ തുടങ്ങിയതായി റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്രോവ് വ്യക്തമാക്കി.
2021 ഡിസംബറിലാണ് അവസാനമായി പുടിൻ ഇന്ത്യ സന്ദർശിച്ചത്. റഷ്യ- യുക്രൈൻ യുദ്ധം ആരംഭിച്ചതിനു ശേഷം ഇതാദ്യമായാണ് റഷ്യൻ പ്രസിഡന്‍റ് ഇന്ത്യ സന്ദർശിക്കുന്നതെന്നതും ശ്രദ്ധേയമാണ്. റഷ്യൻ പ്രസിഡന്‍റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലെത്തിയിരുന്നു.
അന്ന് നടത്തിയ കൂടിക്കാഴ്ചയിലാണ് പുടിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചത്. റഷ്യയും ഇന്ത്യയും പുതിയ ബൈലാറ്ററൽ അജണ്ട എന്ന പേരിൽ ഇന്‍റർനാഷണൽ അഫയേഴ്സ് കൗൺസിൽ നടത്തിയ കോൺഫറൻസിലാണ് വിദേശകാര്യ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പുടിന്‍റെ സന്ദർശനത്തിന്‍റെ കൃത്യം തിയതിയും സമയവും പുറത്തുവിട്ടിട്ടില്ല.