കോതമംഗലം: ഊന്നുകൽ ശാന്ത കൊലപാതക കേസിലെ പ്രതിയെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും. പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.
ബുധനാഴ്ച രാത്രിയോടെ എറണാകുളം മറൈൻഡ്രൈവിൽ വച്ചാണ് പ്രതിയായ രാജേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതി പൊലീസിനോട് കുറ്റസമ്മതം നടത്തിയിട്ടുണ്ട്.
ചുറ്റിക ഉപയോഗിച്ച് തലക്കടിച്ചാണ് ശാന്തയെ കൊലപ്പെടുത്തിയതെന്നും ശേഷം ആയുധവും സാരിയും വഴിയിലുപേക്ഷിച്ചെന്നും രാജേഷ് പൊലീസിനോട് പറഞ്ഞു. ഊന്നുകല്ലിൽ ആൾത്താമസമില്ലാത്ത വീടിൻറെ മാൻഹോളിനുള്ളിൽ നിന്നുമായിരുന്നു സ്ത്രീയുടെ മൃതദേഹം കണ്ടെടുത്തത്.
കുറുപ്പംപടി വേങ്ങൂർ ദുർഗാദേവി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കുന്നത്തുതാഴെ ബേബിയുടെ ഭാര്യ 61 കാരിയായ ശാന്ത ആയിരുന്നു കൊല്ലപ്പെട്ടത്. വീട്ടിൽ നിന്നു ദുർഗന്ധം വമിച്ചതിനെ തുടർന്ന് പൊലീസെത്തി പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മാൻഹോളിൽനിന്ന് പുറത്തെടുത്ത മൃതദേഹത്തിൽ വസ്ത്രങ്ങളോ ആഭരണങ്ങളോ ഉണ്ടായിരുന്നില്ല.
ഒരു ചെവി മുറിച്ച നിലയിലായിരുന്നു. ഇവർ ധരിച്ചിരുന്ന 12 പവനോളം സ്വർണവും നഷ്ടമായിട്ടുണ്ട്. വർക്ക് ഏരിയയിൽ വച്ച് കൊലപാതകം നടത്തിയ ശേഷം മൃതദേഹം മാൻഹോളിൽ ഒളിപ്പിക്കുകയായിരുന്നെന്നാണ് പൊലീസിൻറെ നിഗമനം. മൂവാറ്റുപുഴ ഡിവൈഎസ്പിയുടെയും പെരുമ്പാവൂർ എഎസ്പിയുടെയും നേതൃത്വത്തിലുള്ള പ്രത്യേക സംഘമായിരുന്നുകേസ് അന്വേഷിക്കുന്നത്.





