മൂന്നാർ: ഓണാവധിക്കാലത്ത് തുടർച്ചയായി പെയ്ത കനത്ത മഴ ടൂറിസം മേഖലയിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. ഓണം അവധി മൂന്നാറിൽ ആഘോഷിക്കാൻ നിരവധി പേർ മുൻകൂട്ടി റിസോർട്ടുകളും ഹോംസ്‌റ്റേകളും ബുക്ക് ചെയ്തിരുന്നു. എന്നാൽ തുടർച്ചയായി മഴ പെയ്തതോടെ സഞ്ചാരികളിൽ പലരും ബുക്കിംഗ് ക്യാൻസൽ ചെയ്തു.ഇതോടെ ഓണാവധിക്കാലത്ത് മെച്ചപ്പെട്ട വരുമാനം പ്രതീക്ഷിച്ച ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നവർ നിരാശയിലായി.
സഞ്ചരികൾക്കായി മിക്ക റിസോർട്ടുകളിലും ഹോട്ടലുകളിലും ഓണ സദ്യയും തയ്യാറാക്കിയിരുന്നു. വിവിധ ഓണേഘാഷ പരിപാടികൾക്കായുള്ള ഒരുക്കങ്ങളും സഞ്ചാരികൾ എത്താതായതോടെ പാഴായി.
കഴിഞ്ഞ മധ്യ വേനൽ അവധികാലത്തെ അവസാന ആഴ്ച്ചകളിലും മഴ ശക്തമായി പെയ്ത് ടൂറിസം മേഖലയിൽ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. പൂജാവധി എത്തുന്നതോടെ മഴ മാറി സഞ്ചാരികൾ കൂടുതലായി എത്തുമെന്ന പ്രതീക്ഷ ടൂറിസം രംഗത്തുള്ളവർ പങ്ക് വയ്ക്കുന്നു.






