കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡിനെതിരേ ഹൈക്കോടതി. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഉദ‍്യോഗസ്ഥർ അമിത സ്വാതന്ത്ര‍്യം നൽകിയെന്നും ഉണ്ണികൃഷ്ണൻ പോറ്റി നടത്തിയ ഇടപാടുകളിൽ ദേവസ്വം ബോർഡ് ഉദ‍്യോഗസ്ഥർ ഒത്താശ ചെയ്തെന്നും കോടതി വിമർശിച്ചു. സ്വർണക്കൊള്ളയുടെ ഭാഗമായവരിലേക്ക് അന്വേഷണം എത്തണമെന്നും ദേവസ്വം ബോർഡിൻറെ ലക്ഷ‍്യം ദേവൻറെ സ്വത്ത് സംരക്ഷിക്കുകയാണെന്നും കോടതി കൂട്ടിച്ചേർത്തു. അതേസമയം, കേസിൽ പ്രത‍്യേക അന്വേഷണ സംഘം കോടതിയിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിച്ചു. പ്രത‍്യേക അന്വേഷണ സംഘത്തിന് ശാസ്ത്രീയ അന്വേഷണം നടത്താൻ കോടതി അനുമതി നൽകിയിട്ടുണ്ട്. കൂടാതെ ശ്രീകോവിലിൽ പുതിയ വാതിൽ വച്ച സംഭവത്തിലും അന്വേഷണം നടത്തണമെന്ന് എസ്ഐടിയോട് കോടതി നിർദേശിച്ചു. ശ്രീകോവിലിൽ പുതിയ വാതിൽ വച്ചതിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ മുൻ നിർത്തി തട്ടിപ്പ് നടന്നുവെന്ന് സംശയിക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി.
ശബരിമല സ്വർണ്ണക്കൊള്ള കേസ്; ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഉദ‍്യോഗസ്ഥർ അമിത സ്വാതന്ത്ര‍്യം നൽകിയെന്ന് കോടതി






