Timely news thodupuzha

logo

തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ പ്രതിച്ഛായ മെച്ചപ്പെടുത്താൻ കെ ജയകുമാറിനെ പ്രസിഡൻ്റാക്കുന്നത് പരിഗണനയിൽ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള വിവാദത്തിൽ ആരോപണങ്ങളുടെ പടുകുഴിയിൽ കിടക്കുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ പ്രതിച്ഛായ മെച്ചപ്പെടുത്താൻ കെ ജയകുമാറിനെ പ്രസിഡൻറാക്കുന്നത് പരിഗണനയിൽ. മുഖ്യമന്ത്രി അടക്കമുള്ളവരുടെ നിർദേശപ്രകാരമാണ് ശബരിമല ഹൈ പവർ കമ്മിറ്റിയുടെ മുൻ ചെയർമാനും, രണ്ടുതവണ സ്പെഷ്യൽ കമ്മിഷണറും, ശബരിമല മാസ്റ്റർ പ്ലാൻ കമ്മിറ്റിയുടെ ചെയർമാനുമായിരുന്ന മുൻ ചീഫ് സെക്രട്ടറിയും ഗാനരചയിതാവുമായ കെ. ജയകുമാറിൻറെ പേര് മുന്നോട്ടുവച്ചത്.

സിപിഎം നേതാക്കളായ ഹരിപ്പാട് മുൻ എംഎൽഎയും കയർഫെഡ് ചെയർമാനുമായ ടി.കെ ദേവകുമാർ, മുൻ എംപി എ. സമ്പത്ത്, എൻഎസ്എസ് വൈസ് പ്രസിഡൻറ് സംഗീത് കുമാർഉൾപ്പെടെയുള്ളവരെ അധ്യക്ഷ സ്ഥാനത്തേക്കു പരിഗണിച്ചിരുന്നു. 16നു വൃശ്ചിക മാസം പിറന്ന് ശബരിമല മണ്ഡലകാലം ആരംഭിക്കാനിരിക്കെ, നിലവിലെ ബോർഡിൻറെ കാലാവധി 2026 ജൂൺ വരെ ഓർഡിനൻസിലൂടെ നീട്ടാനാണ് സർക്കാർ ആലോചിച്ചിരുന്നത്.

എന്നാൽ, അതിനിടെ സ്വർണക്കൊള്ള വിവാദത്തിൽ ഹൈക്കോടതി ഈ ബോർഡ് ഭരണത്തിനെതിരേയും തിരിഞ്ഞതോടെ കാലാവധി നീട്ടേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.

തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റാൻ തീരുമാനിച്ചിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും വ്യക്തമാക്കി. അതേസമയം, പുതിയ ഭരണ സമിതിയുടെ കാര്യത്തിൽ ഇനിയും അന്തിമ തീരുമാനമായിട്ടില്ല. കുവൈറ്റ് പര്യടനത്തിലാണ് മുഖ്യമന്ത്രി. അദ്ദേഹവുമായി ആശയവിനിമയം നടത്തിയ ശേഷമേ തീരുമാനമെടുക്കൂ എന്ന് ദേവസ്വം മന്ത്രി വി.എൻ വാസവൻ പറഞ്ഞു.

ശനിയാഴ്ച തീരുമാനം പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പി.എസ് പ്രശാന്ത് പ്രസിഡൻറായ നിലവിലെ ബോർഡിൻറെ കാലാവധി നീട്ടിനൽകേണ്ടെന്നു ധാരണയായി. പ്രശാന്തിൻറെയും രണ്ടു ബോർഡ് അംഗങ്ങളിൽ എ അജികുമാറിൻറെയും കാലാവധി 12ന് അവസാനിക്കും. ബോർഡിലേക്കുള്ള തങ്ങളുടെ പ്രതിനിധിയായി തിരുവനന്തപുരം ജില്ലാ കൗൺസിൽ അംഗം വിളപ്പിൽ രാധാകൃഷ്ണനെ സിപിഐ തീരുമാനിച്ചിട്ടുണ്ട്. പട്ടികജാതി- വർഗ സംവരണത്തിൽ സിപിഎം നേതാവ് പി.ഡി. സന്തോഷ് കുമാർ രണ്ടുമാസം മുമ്പാണ് ചുമതലയേറ്റത്.

Leave a Comment

Your email address will not be published. Required fields are marked *