കാഞ്ഞങ്ങാട്: കെഎസ്ആർറ്റിസി ബസിന് മുൻപിൽ അപകടകരമായി വാഹനമോടിച്ച ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ മോട്ടോർ വാഹന വകുപ്പ്. എടപ്പാളിലെ ഡ്രൈവർ ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ അഞ്ച് ദിവസത്തെ നിർബന്ധിത പരിശീലനത്തിനും ശുപാർശ ചെയ്തിട്ടുണ്ട്.
ചെറുവത്തൂർ സ്വദേശി ഷാഗിദ് ഷാഹുലിനെതിരേയാണ് മോട്ടോർ വാഹന വകുപ്പിൻറെ നടപടി. കോടതിയിൽ പിഴയടക്കാനും നിർദേശമുണ്ട്. കെഎസ്ആർറ്റിസി സൂപ്പർ ഫാസ്റ്റ് ബസിന് മുന്നിൽ 12 കിലോമീറ്ററോളം ദൂരം കാർ തടസം സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് സംഭവം. കാസർഗോഡ് നിന്ന് കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്ന ബസിന് മുന്നിലായിരുന്നു അഭ്യാസ പ്രകടനം.
ഇതിൻറെ ദൃശ്യങ്ങൾ വൈറലായിരുന്നു. ഇതിൻറെ വീഡിയോ അടക്കമാണ് മോട്ടോർ വാഹന വകുപ്പിന് കെഎസ്ആർറ്റിസി പരാതി നൽകിയത്. കാറിൽ ബസ് ഇടിക്കാൻ വന്നുവെന്നും കാർ കുഴിയിലേക്ക് വീഴാതെ രക്ഷപ്പെട്ടതാണെന്നും യുവാവ് മോട്ടർ വാഹന വകുപ്പിൻറെ ചോദ്യം ചെയ്യലിൽ കാറുടമ പറഞ്ഞത്. കാസർകോട് ബേക്കലിൽ എത്തിയപ്പോഴായിരുന്നു സംഭവം. ബസ് ഇടിച്ച ശേഷം നിർത്താൻ ആവശ്യപ്പെട്ടാണ് മുൻപിൽ പോയതെന്നും എന്നാൽ കെഎസ്ആർടിസി ബസ് ഡ്രൈവർ വണ്ടി നിർത്താൻ തയാറായില്ലെന്നുമാണ് യുവാവ് വ്യക്തമാക്കുന്നത്.






