മൂലമറ്റം: സംസ്ഥാന ഭരണത്തിന് നേതൃത്വം നൽകുന്ന സി.പി.എം, നിയമങ്ങളെ മാനിക്കതെ റോഡരികിൽ നിറയെ പരസ്യ ബോർഡുകൾ വെച്ചിട്ടും അധികൃതർക്ക് കണ്ട ഭാവമില്ല. വാഹന ഗതാഗതവും കാൽ നട യാത്രയും തടസപ്പെടുത്തിയാണ് വഴി നീളെ പരസ്യ ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്.

റോഡരികിൽ ഉള്ള വൈദ്യുതിത്തൂണുകളിൽ വ്യാപകമായിട്ടാണ് പരസ്യ ബോർഡുകൾ റോഡിലേക്ക് ഇറക്കി വെച്ചിരിക്കുന്നത്. പൊതു ഇടങ്ങളിലും വൈദ്യുതിത്തൂണിലും പരസ്യ ബോർഡുകൾ വെയ്ക്കരുത് എന്ന നിയമം നിലനിൽക്കുമ്പോഴാണ് അതൊന്നും പരിഗണിക്കാതെ തങ്ങൾക്ക് എന്തുമാകാമെന്ന ഭാവേന സി.പി.എം പ്രവർത്തകർ വ്യാപകമായി പൊതു ഇടങ്ങൾ കൈയേറി പരസ്യ ബോർഡുകൾ വെച്ചിരിക്കുന്നത്.
പഞ്ചായത്ത് വക പൊതുകിണറിൻ്റെ ചുറ്റു മതിലും വെള്ള പൂശി പാർട്ടിയുടെ പരിപാടിയുടെ പരസ്യം എഴുതിയിട്ടുണ്ട്. പൊതു ഇടങ്ങളിൽ യാതൊരു വിധ പരസ്യ ബോർഡുകളും പാടില്ല എന്ന ഹൈക്കോടതി വിധി നിലനിൽക്കുമ്പോഴാണ് സി.പി.എം നേതൃത്വത്തിൽ എൽ.ഡി.എഫ് പ്രവർത്തകർ വികസന മുന്നേറ്റ ജാഥ എന്ന പരിപാടിയുടെ പരസ്യ ബോർഡുകൾ വെച്ചിരിക്കുന്നത്.
വൈദ്യുതിത്തൂൺ ഉൾപ്പെടെയുള്ള പൊതുസ്ഥലങ്ങളിൽ പരസ്യ ബോർഡുകൾ സ്ഥാപിച്ചാൽ അവ അതാത് തദ്ദേശസ്ഥാപന അധികൃതർ നീക്കം ചെയ്യാറുണ്ട്. ഇതിന് വരുന്ന ചെലവ് പരസ്യ ബോർഡുകൾ വെച്ചവരിൽ നിന്നും ഈടാക്കുകയാണ് ചെയ്യുന്നത്. എന്നാൽ സി.പി.എം വ്യാപകമായി പൊതു ഇടങ്ങളിൽ പാർട്ടി പരിപാടിയുടെ പരസ്യ ബോർഡുകൾ വെച്ചിട്ടും അവ നീക്കം ചെയ്യാൻ പഞ്ചായത്ത് അധികൃതർ തയാറായിട്ടില്ല. ഭരണകക്ഷിയോട് ചേർന്ന് നിൽക്കുന്ന ഉദ്യോഗസ്ഥർ നടപടി എടുക്കാൻ മടിക്കുകയാണ്. ഭരണകക്ഷിയെ പേടിച്ചാണ് നടപടി സ്വീകരിക്കാത്തതെന്ന ആക്ഷേപവുമുണ്ട്.
റോഡിലേക്ക് ഇറക്കി വെച്ചിരിക്കുന്ന പരസ്യ ബോർഡുകളിൽ തട്ടി വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതായി നാട്ടുകാർ പറഞ്ഞു. നിയമം ലംഘിച്ച് സി.പി.എം നേതൃത്വത്തിൽ പൊതു സ്ഥലങ്ങളിൽ വെച്ചിരിക്കുന്ന പരസ്യ ബോർഡുകൾ നീക്കം ചെയ്യാൻ അധികൃതർ തയാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.






