തിരുവനന്തപുരം: സ്ഥാനാർത്ഥിത്വത്തിൽ നിലപാട് തിരുത്തി സിപിഎം. തോമസ് ഐസക്, എം.എം മണി അടക്കമുള്ള മുതിർന്ന നേതാക്കളെ മത്സരിപ്പിക്കേണ്ടതില്ലെന്നാണ് സിപിഎം നിലപാട്. എം.എം മണിക്ക് പകരം ഉടുമ്പച്ചോലയിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.കെ ജയചന്ദ്രനാവും മത്സരിക്കുക. കഴിഞ്ഞ ദിവസം ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. തളിപ്പറമ്പിൽ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മത്സരിക്കില്ല. പകരം അദേഹത്തിൻറെ ഭാര്യ ശ്യാമള മത്സരിച്ചേക്കും. എം സ്വരാജ് മത്സരിക്കണമെന്നായിരുന്നു ജില്ലാ നേതൃത്വത്തിൻറെ ആവശ്യം. എന്നാൽ ഇത് അംഗീകരിച്ചില്ല. ഇതിനിടെ സ്ഥാനാർഥിപ്പട്ടിക തീരുമാനിക്കാനായി ചേർന്ന സെക്രട്ടേറിയറ്റ് യോഗത്തിൽ കേന്ദ്രകമ്മിറ്റി അംഗം കെ.കെ ശൈലജ വൈകാരികമായി സംസാരിച്ചു. മന്ത്രിമാരും നിലവിലെ എം.എൽ.എമാരിൽ ഭൂരിപക്ഷവും മത്സരിക്കട്ടെയെന്നാണ് തീരുമാനമെന്നിരിക്കെ എന്നെ മാത്രം എന്തിനാണ് മാറ്റിനിർത്തുന്നത് എന്നായിരുന്നു ശൈലജയുടെ ചോദ്യം. ഇതിനൊടുവിലാണ്, എങ്കിൽ പേരാവൂർ മത്സരിക്കട്ടെയെന്ന് യോഗത്തിൽ ധാരണയായത്.
എം.എം മണി, സ്വരാജ് ഉൾപ്പെടെ മുതിർന്ന നേതാക്കളെ മത്സരിപ്പിക്കേണ്ടതില്ലെന്ന് സി.പി.എം, കെ.കെ ശൈലജയ്ക്ക് അതൃപ്തി





