ന്യൂഡൽഹി: അറസ്റ്റിൽ പ്രതികരണവുമായി രഞ്ജിത്തിനെതിരേ ആദ്യം പരാതി നൽകിയ ബംഗാളി നടി. കർമ ആരെയും വെറുതെ വിടില്ലെന്നും പരാതി നൽകിയ നടിക്ക് നന്ദി പറയുന്നതായും അവർ പ്രതികരിച്ചു. പുതിയ സംഭവം രഞ്ജിത്ത് ഒരു നല്ല മനുഷ്യൻ അല്ലെന്ന് തെളിയിച്ചു. തനിക്ക് സംഭവിച്ചത് തുറന്നു പറയാൻ 15 വർഷം സമയമെടുത്തു.
കാലതാമസമെന്ന സാങ്കേതിക കാരണം പറഞ്ഞ് തൻറെ കേസ് റദ്ദാക്കി. രഞ്ജിത്തിൻറെ ‘പാലേരിമാണിക്യം’ സിനിമയിലഭിനയിക്കാൻ കൊച്ചിയിലെത്തിയ നടിയെ ലൈംഗിക ഉദ്ദേശ്യത്തോടെ രഞ്ജിത്ത് സമീപിച്ചുവെന്നാണ് നടി വെളിപ്പെടുത്തിയത്.
ആ കേസിൽ തനിക്ക് നീതി ലഭിച്ചില്ലെന്നും താൻ പറഞ്ഞത് സത്യമാണെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുന്നുവെന്നും നടി പറഞ്ഞു. പുതുതായി നിർമിക്കുന്ന സിനിമയുടെ സെറ്റിൽ വച്ച് രഞ്ജിത് മോശമായി പെരുമാറിയെന്നാണ് ആരോപണം. യുവനടി ആദ്യം സിനിമയുടെ ആഭ്യന്തര പരാതി പരിഹാര സമിതിക്കാണ് പരാതി നൽകിയത്. പിന്നീട് പരാതി എറണാകുളം കമ്മിഷണർക്ക് കൈമാറുകയായിരുന്നു.





