ഇടുക്കി: നെടുങ്കണ്ടം ഇരട്ടക്കൊലയിൽ പ്രതിയെന്ന് സംശയിക്കുന്ന ഇളയ മകൻ സജിയെ പൊലീസ് അറസ്റ്റ് ചെയ്തു. വീടിന് സമീപത്തെ പറമ്പിൽ നിന്നാണ് പിടികൂടിയത്. പച്ചടി സ്വദേശി മേരിക്കുട്ടിയുടെ വീട്ടുപറമ്പിൽ നിന്നും കഴിഞ്ഞ ദിവസം ശരീരഭാഗങ്ങൾ കണ്ടെത്തിയിരുന്നു. സ്ത്രീയുടെയും പുരുഷൻ്റെയും മൃതദേഹമാണ് കുഴിച്ച് മൂടിയ നിലയിൽ കണ്ടെത്തിയത്. മേരിക്കുട്ടി മാത്യു, മകൻ റെജി എന്നിവരെ കുറെ നാളുകളായി കാണാനില്ലായിരുന്നു. ഇരുവരെയും കാണാതായപ്പോൾ നാട്ടുകാർ ഇളയ മകനോട് വിവരം തിരക്കിയിരുന്നു. ഇയാളുടെ പരസ്പര വിരുദ്ധമായ മറുപടിയിൽ നാട്ടുകാർക്ക് സംശയം തോന്നി. ഈ വിവരം മകളെ അറിയിക്കുകയും ചെയ്തു.
തുടർന്ന് മകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇരുവരെയും കൊന്ന് കുഴിച്ചുമൂടിയതായിട്ടാണ് പൊലീസിൻറെ സംശയം. സജിയുടെ വീടിന്റെ സമീപത്ത് നിന്നാണ് സജിയെ പിടികൂടിയത്. സജി വീടിന് പുറതിലുള്ള മലയിൽ ഒളിച്ചിരിക്കുകയാണെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. പിന്നാലെ ഡ്രോണും മറ്റും ഉപയോഗിച്ച് അന്വേഷണ സംഘം പരിശോധന നടത്തി. പൊലീസ് പരിശോധന തുടങ്ങിയതോടെ സജി താഴേയ്ക്ക് ഇറങ്ങി വരുകയായിരുന്നു. ഇവിടെ വച്ചാണ് സജിയെ പൊലീസ് പിടികൂടിയത്.പ്രതി സ്വയം കീഴടങ്ങിയതെന്നും തെറ്റ് പറ്റിയെന്നു പ്രതി പറഞ്ഞെന്നും നട്ടുകാർ പറയുന്നു.
അതേസമയം തിരിച്ചറിയാൻ പറ്റാത്ത വിധമാണ് മൃതദേഹങ്ങളുണ്ടായിരുന്നത്. രണ്ട് മൃതദേഹങ്ങൾക്കും ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. കാണാതായ മറിയക്കുട്ടിയുടെയും റെജിയുടെയും മൃതദേഹമാണോ ഇതെന്ന് ഉറപ്പിക്കാനുള്ള പോസ്റ്റുമോർട്ടം പരിശോധന ഇന്ന് പൂർത്തിയാവും. ഇരുവരെയും ഏപ്രിൽ 9 വരെ ആളുകൾ നേരിൽ കണ്ടിട്ടുണ്ടെന്നും പൊലീസ് പറയുന്നു. പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ മേരിക്കുട്ടിയുടെ ഭർത്താവിൻ്റെ തിരോധാനം വീണ്ടും പൊലീസ് അന്വേഷിക്കും. 2018ൽ സമാന സാഹചര്യത്തിലാണ് മാത്യുവിനെ കാണാതായത്. അതേസമയം കുടുംബ പ്രശ്നം ഉണ്ടായിരുന്നുവെന്ന് മേരിക്കുട്ടിയുടെ മകളുടെ ഭർത്താവ് രാജു ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. എല്ലാ ദിവസവും റെജിയും സജിയും തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നുവെന്ന് രാജു പറയുന്നു. കഴിഞ്ഞ ദിവസമാണ് പൊലീസിൽ പരാതി നൽകിയത്. സജിയെ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. ഇന്നലെ വൈകിട്ട് മുതൽ സജി വീട്ടിലില്ല. അമ്മയെ അന്വേഷിക്കുമ്പോൾ പരസ്പര വിരുദ്ധമായ മറുപടിയാണ് നൽകിയിരുന്നതെന്നു രാജു പറയുന്നു.





