തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പി.ജി ഡോക്ടർമാരുടെ 24 മണിക്കൂർ സൂചനാ പണിമുടക്ക്. രാവിലെ എട്ടു മുതൽ ശനിയാഴ്ച രാവിലെ എട്ടു വരെയാണ് സമരം. അത്യാഹിത, ഐ.സി.യു, ലേബർ റൂം വിഭാഗങ്ങളിൽ ഒഴികെ പി.ജി ഡോക്ടർമാരുടെ സേവനം ഉണ്ടാകില്ല.
ഒ.പി ഡ്യൂട്ടി ഡോക്ടർമാരും പൂർണമായും ബഹിഷ്‌കരിക്കും. സ്റ്റൈപൻഡ് വർധന, ജോലി സുരക്ഷിതത്വം തുടങ്ങിയ വിഷയങ്ങളിൽ നൽകിയ ഉറപ്പ് സർക്കാർ പാലിച്ചില്ലെന്ന് ആരോപിച്ചാണ് പണിമുടക്ക്.
ഡോ. വന്ദനയുടെ കൊലപാതകത്തെ തുടർന്ന് ഡോക്ടർമാരുടെ പ്രതിനിധികളുമായി സർക്കാർ ചർച്ച നടത്തിയിരുന്നു. ഇതിൽ എല്ലാ വർഷവും 4 ശതമാനം സ്റ്റൈപ്പൻഡ് വർധന ഉൾപ്പടെയുള്ള കാര്യങ്ങൾ അന്ന് സർക്കാർ ഉറപ്പു നൽകിയിരുന്നു.
കൊവിഡ് സമയത്ത് സേവനം ചെയ്തതിൻറെ പേരിൽ നൽകാമെന്ന് പറഞ്ഞ ആനുകൂല്യങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ആരോഗ്യ സർവകലാശാലാ യൂണിയൻ ആരോപിക്കുന്നു. 2019 മുതൽ ജൂനിയർ ഡോക്ടർമാർ ആവശ്യങ്ങൾ ഉന്നയിച്ച് സമരം നടത്തുകയാണ് സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കിൽ ഒക്ടോബറിൽ അനിശ്ചിതകാലസമരം ആരംഭിക്കാനാണ് പിജി ഡോക്ടർമാരുടെ തീരുമാനം.