ചെന്നൈ: കോടികളുടെ ക്രിപ്‌റ്റോ കറൻസി തട്ടിപ്പ് കേസിൽ നടിമാരായ തമന്ന ഭാട്ടിയ, കാജൽ അഗർവാൾ എന്നിവരെ ചോദ്യം ചെയ്യാനൊരുങ്ങി പുതുച്ചേരി പൊലീസ്.
വിരമിച്ച സർക്കാർ ജീവനക്കാരൻ നൽകിയ പരാതിയിലാണ് പൊലീസ് നടപടി. 60 കോടിയുടെ തട്ടിപ്പ് നടത്തിയെന്നതാണ് കേസ്. 2022ൽ നടി തമന്ന ഉൾപ്പെടെയുള്ള സിനിമാ രംഗത്തെ പ്രമുഖരെ അണിനിരത്തിയായിരുന്നു ക്രിപ്‌റ്റോ കറൻസി കമ്പനിയുടെ തുടക്കം.
പിന്നീട് 3 മാസത്തിന് ശേഷം നടി കാജൽ അഗർവാൾ ചെന്നൈയിലെ മഹാബലിപുരത്തെ സ്റ്റാർ ഹോട്ടലിൽ കമ്പനിയുടെ പരിപാടിയിൽ പങ്കെടുത്ത് അന്ന് 100 പേർക്കു കാറുകൾ സമ്മാനമായി നൽകിയിരുന്നു.
വലിയ തോതിൽ നിക്ഷേപകരെ ആകർഷിക്കുന്നതിനായി മുംബൈയിലെ ഒരു ക്രൂയിസ് കപ്പലിൽ പാർട്ടിയും നടത്തിയിരുന്നു. ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കമ്പനിയുടെ ഉദ്ഘാടനത്തിലും പ്രചാരണ പരിപാടികളിലടക്കം നടിമാർ പങ്കെടുത്തിരുന്നു.
ഇതോടെയാണ് ഇരുവർക്കും കമ്പനിയിൽ പങ്കാളിത്തമുണ്ടോയെന്ന സംശയത്തെ തുടർന്ന് ചോദ്യം ചെയ്യാൻ തീരുമാനിച്ചത്. ഇതേ കേസിൽ നേരത്തെ നിതീഷ് ജെയിൻ (36), അരവിന്ദ് കുമാർ (40) എന്നിവർ അറസ്റ്റിലായിരുന്നു.
തട്ടിപ്പുമായി ബന്ധപ്പെട്ട് ഡൽഹി, മഹാരാഷ്ട്ര, ഒഡീഷ, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കേരളം അടക്കമുള്ള നിരവധി സ്ഥലങ്ങളിൽ കമ്പനിക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് പുതുച്ചേരി സൈബർ ക്രൈം എസ്പി ഡോ. ഭാസ്‌കരൻ വ്യക്തമാക്കുന്നത്.