ബാംഗ്ലൂർ: ജയനഗറിൽ തെരുവ് നായയെ ലൈംഗികമായി ഉപദ്രവിച്ച യുവാവ് അറസ്റ്റിൽ. തെരുവ് നായയുടെ ജനനേന്ദ്രിയം മുറിച്ചു മാറ്റിയതിന് ദിവസവേതനക്കാരനും ബിഹാർ സ്വദേശി നിതീഷ് കുമാർ (23) ആണ് അറസ്റ്റിലായത്.
ശാലിനി ഗ്രൗണ്ടിന് സമീപമുള്ള നിർമാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തിൽ ജോലി ചെയ്യുന്നയാളാണ് ഇയാൾ. കൂടെയുണ്ടായിരുന്ന മറ്റൊരു പ്രതിക്കായി തെരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. ആക്ടിവിസ്റ്റ് വിദ്യ റാണിയുടെ പരാതി പ്രകാരം, മാർച്ച് 14 ന് പുലർച്ചെ 12.30 ഓടെ തെരുവ് നായകൾക്ക് ഭക്ഷണം നൽകാൻ ശാലിനി ഗ്രൗണ്ടിൽ എത്തിയതായിരുന്നു ഇവർ. രാമു എന്ന് വിളി പേരുള്ള ഈ നായ വേദന കൊണ്ട് ഞരങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടു.
രക്തം വാർന്ന് കിടക്കുന്ന ആൺ നായയയുടെ അടുത്ത് എത്തിയതും 2 പുരുഷന്മാർ ഓടിപ്പോകുന്നത് കണ്ടു. സംശയം തോന്നി ബഹളം വച്ചതോടെ അതുവഴി കടന്നുപോയ ആളുകൾ ഇയാളെ പിടികൂടുകയായിരുന്നു എന്ന് പരാതിയിൽ വിശദീകരിക്കുന്നു. രണ്ടുപേരും ബ്ലേഡ് ഉപയോഗിച്ച് നായയുടെ ജനനേന്ദ്രിയത്തിൻറെ ഒരു ഭാഗം മുറിച്ചതായി പൊലീസ് കണ്ടെത്തി. അതേസമയം, ഇവർ നായയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്.
ഇവർക്കെതിരേ മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമത്തിലെ സെക്ഷൻ 11 (എ) (മൃഗത്തെ പീഡിപ്പിക്കൽ), ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 325 (മൃഗത്തെ അംഗഭംഗപ്പെടുത്തുകയോ കൊല്ലുകയോ ചെയ്യുക) എന്നിവ പ്രകാരം പൊലീസ് കേസെടുത്തു.