ഇടുക്കി: കനത്തകാറ്റിലും മഴയിലും ജില്ലയിൽ 4.35 കോടി രൂപയുടെ കൃഷിനാശം. 285.13 ഹെക്ടർ സ്ഥലത്തെ വിവിധ കാർഷിക വിളകൾ നശിച്ചു. 2520 കർഷകരുടെ കൃഷിയാണ് നശിച്ചത്. മെയ് 15 മുതൽ 28 വരെയുള്ള കാലയളവിലെ പ്രാഥമിക കണക്കാണിതെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു. വാഴ, ഏലം, കുരുമുളക്, റബർ, കൊക്കോ എന്നിവയാണ് കൂടുതലായും നശിച്ചത്.
72.87 ഹെക്ടറിലെ 33613 കുലച്ച വാഴകളാണ് നശിച്ചത്. 658 കർഷകർക്കായി രണ്ടു കോടി രൂപയുടെ നഷ്ടമുണ്ടായി. 238 കർഷകരുടെ 6.04 ഹെക്ടറിലെ കുലക്കാത്ത 9620 വാഴകകൾ നശിച്ചു. ഈയിനത്തിൽ 38.48 ലക്ഷം രൂപ നാശനഷ്ടം കണക്കാക്കുന്നു. 147.97 ഹെക്ടർ സ്ഥലത്തെ ഏലം ചെടികളാണ് നശിച്ചത്. ഇതുവഴി ഒരു കോടി രൂപ നഷ്ടമുണ്ടാകുകയും 947 കർഷകരെ ബാധിക്കുകയും ചെയ്തു. 11.88 ഹെക്ടർ സ്ഥലത്തെ 4839 കായ്ച്ച കുരുമുളക് ചെടികളാണ് നശിച്ചത്. 36.29 ലക്ഷം രൂപ നഷ്ടവും 220 കർഷകരെ ഇത് ബാധിക്കുകയും ചെയ്തിട്ടുണ്ട്. 15 കർഷകരുടെ 1.7 ഏക്കറിലെ 130 കായ്ക്കാത്ത കുരുമുളക് ചെടികൾ നശിക്കുകയും 65000 രൂപയുടെ നഷ്ടമുണ്ടാകുകയും ചെയ്തു. 32.13 ഹെക്ടറിലെ 1085 വെട്ടുന്ന റബറുകൾ നശിച്ചു.
113 കർഷകർക്കായി 21.7 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. 44 കർഷകരുടെ 2.81 ഹെക്ടറിലെ 505 വെട്ടി ത്തുടങ്ങാത്ത റബർ മരങ്ങൾ നശിക്കുകയും 7.58 ലക്ഷം രൂപയുടെ നഷ്ടമുണ്ടാകുകയും ചെയ്തു. 1.95 ഹെക്ടറിലെ 999 കൊക്കോ മരങ്ങളാണ് നശിച്ചത്. 65 കർഷകർക്കായി 3.5 ലക്ഷം രൂപ നഷ്ടമുണ്ടായി.
മൂന്ന് കർഷകരുടെ 42 സെന്റ് സ്ഥലത്തെ പ്ലാവുകൾ നശിക്കുകയും 3.65 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടാകുകയും ചെയ്തു. 25 കർഷകരുടെ 0.98 ഹെക്ടർ സ്ഥലത്തെ 75 കായ്ച്ച തെങ്ങ് നശിക്കുകയും 3.75 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടാകുകയും ചെയ്തു. 11 കർഷകരുടെ 59 സെന്റിലെ കായ്ക്കാത്ത 20 തെങ്ങുകൾ നശിക്കുകയും 60000 രൂപ നാശനഷ്ടം കണക്കാക്കുകയും ചെയ്യുന്നു. രണ്ട് കർഷകരുടെ 2.47 സെന്റ് സ്ഥലത്തെ രണ്ടു കശുമാവ് നശിക്കുകയും രണ്ടായിരം രൂപയുടെ നാശനഷ്ടമുണ്ടാകുകയും ചെയ്തു. 10 കർഷകരുടെ 76.6 സെന്റ് സ്ഥലത്തെ 28 കായ്ച്ച കവുങ്ങ് നശിക്കുകയും 8000 രൂപയുടെ നാശനഷ്ടമുണ്ടാകുകയും ചെയ്തു.
3 കർഷകരുടെ 19.77 സെന്റ് സ്ഥലത്തെ 20 കാപ്പി ചെടി നശിക്കുകയും 8000 രൂപയുടെ നാശനഷ്ടമുണ്ടാകുകയും ചെയ്തു. 118 കർഷകരുടെ 4.40 ഹെക്ടർ സ്ഥലത്തെ 285 കായ്ച്ച ജാതിമരങ്ങൾ നശിക്കുകയും 9.98 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടാകുകയും ചെയ്തു. 28 കർഷകരുടെ 1.8 ഏക്കറിലെ കായ്കാത്ത 89 ജാതിമരങ്ങൾക്ക് 3.12 ലക്ഷം രൂപ നാശനഷ്ടം കണക്കാക്കുന്നു. 17 കർഷകരുടെ 1.58 ഹെക്ടർ സ്ഥലത്തെ കപ്പകൃഷിക്ക് 21000 രൂപയുടെ നഷ്ടവും 69.2 സെന്റിലെ മൂന്ന് കർഷകരുടെ പച്ചക്കറി കൃഷിക്ക് 13000 രൂപയും നാശനഷ്ടവുമാണുണ്ടായത്.