തൃശൂർ: ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച മദ്രസ അധ‍്യാപകന് 37 വർഷം കഠിന തടവും പിഴയും ശിക്ഷ. മുല്ലശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കൂടിയായ ഷെരീഫ് ചിറയ്ക്കലിനെതിരേയാണ്(52) ചാവക്കാട് അതിവേഗ സ്പെഷ‍്യൽ കോടതി ശിക്ഷ വിധിച്ചത്. പിഴ ഒടുക്കാത്ത പക്ഷം നാല് വർഷവും രണ്ട് മാസവും അധികതടവ് അനുഭവിക്കണം.
കേസിൽ രണ്ടാം പ്രതിയും മദ്രസ അധ‍്യാപകനുമായ പാലക്കാട് സ്വദേശി അബ്ബാസിനോട് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയിരുന്നു. അത് മറച്ചുവച്ചതിന് ഇയാൾക്കെതിരേ 10,000 രൂപ പിഴയും അടക്കാത്ത പക്ഷം ഒരു മാസം തടവിനും ശിക്ഷിച്ചു. പ്രതികളിൽ നിന്ന് ഈടാക്കുന്ന തുക പെൺകുട്ടിക്ക് കൈമാറാനും കോടതി വിധിച്ചു.
പഠനത്തിലും മത്സരങ്ങളിലും മറ്റും പങ്കെടുത്തിരുന്ന കുട്ടി പിന്നീട് പങ്കെടുക്കാതായതിനെ തുടർന്ന് ടീച്ചർ വിവരം അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.





