Timely news thodupuzha

logo

സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചത് 29 പേർ

തിരുവനന്തപുരം: സംസ്ഥാനത്ത് ജനജീവിതം താറുമാറാക്കി തോരാമഴ. നിൽക്കാതെ പെയ്യുന്ന മഴയിലും ശക്തമായ കാറ്റിലും വ്യാപക നാശനഷ്ടം. മഴക്കെടുതിയിൽ ഒരാഴ്‌ചയ്ക്കിടെ 29 പേർ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. വിവിധ സംഭവങ്ങളിൽ വെള്ളിയാഴ്ച മാത്രം ഒമ്പത് പേരാണ് മരിച്ചത്. മലബാർ മേഖലയിലാണ് മഴക്കെടുതി ഏറെ രൂക്ഷം. മധ്യ, തെക്കൻ കേരളത്തിലും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ അടക്കംതാഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. രണ്ടായിരത്തിലധികം പേർ ക്യാമ്പുകളിലേക്ക് മാറി. റോഡ്, റെയിൽ ഗതാഗതം വെള്ളിയാഴ്ചയും തടസപ്പെട്ടു. ദേശീയപാതയിൽ പലയിടത്തും മണ്ണിടിച്ചിലും മഴവെള്ളപ്പാച്ചിലുമുണ്ടായി.

വെള്ളക്കെട്ടിനെത്തുടർന്ന് കണ്ണൂർ പുഴാതി, താവക്കര എന്നിവിടങ്ങളിൽ നിന്ന് ഡിങ്കി ബോട്ടിൽ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കനത്ത കാറ്റിലും മഴയിലും പലയിടങ്ങളിലും വീടുകൾ തകർന്നു. കണ്ണൂർ രാമന്തളി പാലക്കോട് വീടുകൾക്ക് മുകളിൽ മണ്ണിടിഞ്ഞുവീണു. മൂളിയാറിൽ 18 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. മൊഗ്രാൽ പുഴ, തേജ്വസിനി പുഴ, ഉപ്പള പുഴ തീരങ്ങളിൽ പ്രളയ സാധ്യതാ മുന്നറിയിപ്പ് നൽകി.

തെക്കൻ കേരളത്തിൽ മരങ്ങൾ വീണും കടൽക്ഷോഭത്തിലും കാര്യമായ നാശനഷ്ടമുണ്ടായിട്ടുണ്ട്. അതേസമയം, അറബിക്കടലിൽ കാറ്റിൻറെ ശക്തി കുറഞ്ഞതോടെ ഇന്ന് മുതൽ മഴയ്ക്ക് ശമനമുണ്ടാകുമെന്നാണ് കാലാവസ്ഥാ വിദഗ്ദരുടെ വിലയിരുത്തൽ. ഇന്ന് എല്ലാ ജില്ലകളിലും സാധാരണ മഴ പ്രതീക്ഷിച്ചുള്ള യെല്ലോ അലർട്ടാണ് നൽകിയിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *