പയ്യന്നൂർ: അഭിഭാഷകൻ്റെ ബൈക്കും കാറും അക്രമികൾ തകർത്തു. റോഡ് വികസനത്തിന് സ്ഥലം വിട്ടു കൊടുക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു ഇന്നലെ അർധരാത്രി അഭിഭാഷകനായ മുരളി പള്ളത്തിൻ്റെ വാഹനങ്ങൾ അടിച്ചു പൊളിച്ചത്. മുരളി പള്ളത്തിൻ്റെ നേതൃത്വത്തിൽ പ്രദേശവാസികളായ അൻപതോളം പേർ പയ്യന്നൂർ – പെരുമ്പ മാതമംഗലം റോഡിന് ഏകപക്ഷീയമായി സ്ഥലമേറ്റെടുക്കുന്നതിനെതിരെ കോടതിയെ സമീപിച്ചിരുന്നു. പിന്നീട് മുൻസിഫ് കോടതി റോഡ് വികസനത്തിന് സ്ഥലമേറ്റെടുക്കുന്നത് തടഞ്ഞ് ഉത്തരവ് ഇറക്കുകയും ചെയ്തതാണ്. ഇതു മറികടന്ന് ജനകീയ സമിതിയെന്ന പേരിൽ സി.പി.എം പ്രവർത്തകരുടെ നേതൃത്വത്തിൽ സ്ഥലമേറ്റെടുത്ത നടപടി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഇന്നലെ പയ്യന്നൂർ എം.എൽ.എ ടി.ഐ മധുസൂധനൻ മുൻകൈയ്യെടുത്ത് ഭൂമിയേറ്റെടുക്കാനുള്ള നീക്കം തുടർന്നപ്പോൾ മുരളിയുടെ നേതൃത്വത്തിൽ നാട്ടുകാർ തടയുകയുണ്ടായി. ഇതിലെ വൈരാഗ്യമാവാം അക്രമത്തിന് പിന്നിലെന്ന് മുരളി പള്ളത്ത് സൂചിപ്പിച്ചു.