Timely news thodupuzha

logo

കല്യാണം നിരോധിച്ച് കർണാടക ക്ഷേത്രം

ബാംഗ്ലൂർ: ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ വിവാഹങ്ങൾക്ക് വിലക്ക് പ്രഖ്യാപിച്ച് ബംഗളൂരുവിലെ ക്ഷേത്രം. കർണാടകയിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ഹലസുരു സോമേശ്വര സ്വാമി ക്ഷേത്രമാണ് വിവാഹം നടത്തില്ലെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ക്ഷേത്രത്തിൽ വിവാഹം നടത്തുന്ന ദമ്പതികളിൽ ഭൂരിഭാഗവും വിവാഹമോചനം നേടുന്ന സമയത്ത് ക്ഷേത്രത്തിൻറെ സ്ഥിരീകരണത്തിനായി സമീപിക്കുന്നുവെന്നും അതു മൂലം പുരോഹിതർ ബുദ്ധിമുട്ടിലാകുന്നുവെന്നുമാണ് വിവാഹം നിരോധിക്കുന്നതിനായി ക്ഷേത്രം ചൂണ്ടിക്കാണിക്കുന്ന കാരണം.

വിവാഹം നടത്തില്ലെന്ന് അറിയിച്ചതിനെത്തുടർന്ന് ബാംഗ്ലൂർ സ്വദേശി കർണാടക മുഖ്യമന്ത്രിയുടെ ഓഫിസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയെത്തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് ക്ഷേത്രത്തോട് കാരണം തേടിയപ്പോഴാണ് ക്ഷേത്രം അധികൃ‌തർ ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി വിവാഹമോചനത്തിനു വേണ്ടി വേരിഫിക്കേഷൻ ആവശ്യപ്പെട്ട് സമീപിക്കുന്നവരുടെ എണ്ണം വർധിക്കുകയാണെന്നും ക്ഷേത്രം അധികൃതർ പറയുന്നു. ചില കേസുകളിൽ കോടതി ക്ഷേത്രത്തിലെ പുരോഹിതന്മാരോട് നേരിട്ട് ഹാജരാകാനും ആവശ്യപ്പെട്ടിരുന്നു. കർണാടകയിലെ ഏറ്റവും ജനപ്രിയമായ വിവാഹ വേദികളിൽ ഒന്നാണ് സോമേശ്വര ക്ഷേത്രം.

വീട്ടുകാരുടെ സമ്മതമില്ലാതെ നാടു വിട്ടെത്തുന്ന പലരും വ്യാജ രേഖകൾ കാണിച്ച് ക്ഷേത്രത്തിൽ വിവാഹം നടത്തിയിട്ടുണ്ടെന്ന് ക്ഷേത്രം അധിക‌ൃതർ പറയുന്നു. കുറച്ചു ദിവസങ്ങൾക്കു ശേഷം ഇവരുടെ മാതാപിതാക്കൾ കാര്യമറിഞ്ഞെത്തി പരാതി നൽകും. പിന്നീട് കേസ് കോടതിയിലെത്തുമെന്നും ക്ഷേത്ര കമ്മിറ്റി അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ചീഫ് വി. ഗോവിന്ദരാജു പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked *