മുതലക്കോടം: പഴുക്കാകുളം – കാരുപ്പാറ റോഡിന്റെ ദുരവസ്ഥ, വികസനത്തിന്റെ കേരള മോഡൽ എന്നോ തൊടുപുഴ മോഡൽ എന്നോ ചുണ്ടിക്കാട്ടാതെ വയ്യ. തൊടുപുഴ ഉടുമ്പന്നൂർ റോഡിൽ നിന്നും മുതലക്കോടത്തെ, പടിഞ്ഞാറെ കോടിക്കുളം റോഡുമായി ബന്ധിപ്പിക്കുന്ന ഈ റോഡ് നുറുകണക്കിനു യാത്രക്കാർക്കും തദ്ദേശ വാസികൾക്കും ഉപകരിക്കുന്നതാണ്.

പഴുക്കാകുളം -കാരുപ്പാറ നിവാസികൾക്ക് പുറം ലോകവുമായി ബന്ധപ്പെടാനുള്ള ഏക മാർഗമായ റോഡ് ജന പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും അവഗണനക്കുദാഹരണമാണ്. അൽ അസർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ഉള്ളവർക്കും ഈ റോഡ് ഏറെ ഉപകരിക്കും. മുതലക്കോടം ഏഴല്ലൂർ പി.ഡബ്ല്യൂ.ഡി റോഡിന്റെ ഭാഗമായുള്ള കാരുപ്പാറ ഭാഗം തകർന്നു കാൽ നട യാത്ര പോലും ആസ്സാധ്യമാക്കിയിരിക്കുകയാണ്. ദിനം തോറും ഇരു ചക്ര വാഹനങ്ങൾ മറിഞ്ഞുണ്ടാകുന്ന അപകടങ്ങൾ നിരവധിയാണ്. മുതലക്കോടം മുതൽ പഴുക്കാകുളം മന്ത്രിക്കവല വരെയുള്ള ഭാഗം പി.ഡബ്ല്യൂ.ഡി ഇപ്പോൾ ഉന്നത ബി.എം.ബി.സി നിലവാരത്തിൽ ടാറിംഗ് പൂർത്തിയാക്കി. എന്നാൽ പടിഞ്ഞാറെ കോടിക്കുളം റോഡുമായി ബന്ധിപ്പിക്കുന്ന കാരുപ്പാറ ഭാഗം ഒഴിവാക്കി.


തൊടുപുഴ നഗരസഭയുടെ കീഴിൽ വരുന്ന 950 മീറ്റർ ദുരം റോഡ് പി.ഡബ്ല്യൂ.ഡി ഇതുവരെ ഏറ്റെടുത്തിട്ടില്ല. സ്ഥലം എം.എൽ.എ പൊതുമരാമത്തു വകുപ്പ് ഭരിച്ചപ്പോൾ നാട്ടുകാരുടെ ഈ ആവശ്യം അംഗീകരിക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. പിന്നീട് മുഖ്യന്റെ പാർട്ടിയുടെ ഉന്നത നേതാവ് പല വട്ടം ഇവിടെ കൗൺസിലറായി. പിന്നെ വന്ന കൗൺസിലർ മുനിസിപ്പൽ ചെയർമാനുമായി. എന്നാൽ ജനങ്ങളുടെ മുറവിളിക്ക് പരിഹാരമൊന്നും ഉണ്ടായില്ല. സംസ്ഥാന ഭരണം കയ്യാളുന്ന പാർട്ടി അംഗമാണ് ഇപ്പോഴത്തെ കൗൺസിലർ. റോഡിന്റെ 950 മീറ്റർ ദൂരം പി.ഡബ്ല്യൂ.ഡി ഏറ്റെടുക്കാൻ നടപടി ഉണ്ടാവണം. അതോടൊപ്പം നഗര സഭ അവഗണിച്ചിട്ടിരിക്കുന്ന ഈ റോഡിന്റെ അറ്റകുറ്റ പണികൾ അടിയന്തിരമായി നടത്തി,റോഡ് യാത്രാ യോഗ്യമാക്കുകയും വേണം. ഇല്ലായെങ്കിൽ തെരഞ്ഞെടുപ്പ് ബഹിഷ്കരണമടക്കം നടപടികളിലേക്ക് കടക്കാനാണ് നാട്ടുകാർ ആലോചിക്കുന്നത്.





