തിരുവനന്തപുരം: കോട്ടൂർ കാപ്പുകാട് ആന പരിപാലനകേന്ദ്രത്തിൽ പാപ്പാനെ ആന വെള്ളത്തിൽ മുക്കിക്കൊന്നു. മനു എന്ന ആനയാണ് വിഷ്ണു എന്ന പാപ്പാനെ കൊലപ്പെടുത്തിയത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. വെങ്ങാനൂർ സ്വദേശിയായ വിഷ്ണു (25) ആനയുടെ ഒന്നാം പാപ്പാനാണ്. കുളിപ്പിക്കുന്നതിനിടെ വിഷ്ണുവിനെ ആന അടിച്ചു വെള്ളത്തിലിടുകയും, ചവിട്ടി പിടക്കുകയുമായിരുന്നു. ഒമ്പത് വയസുള്ള മോഴ ആനയാണ് ആക്രമണം നടത്തിയത്. ഒരു കാലിന് സ്വാധീനം കുറവുള്ള ഈ ആനയ്ക്ക് ചെറിയ കാര്യങ്ങളിൽ പോലും പ്രകോപിതനാകുന്ന സ്വഭാവുണ്ടായിരുന്നു എന്നാണ് സൂചന. മറ്റ് പാപ്പാന്മാർ ആനയെ പിന്തിരിപ്പിച്ച ശേഷമാണ് വിഷ്ണുവിനെ ആശുപത്രിയിലെത്തിക്കാൻ സാധിച്ചത്. ആശുപത്രിയിലെത്തിയപ്പോഴേക്കും വിഷ്ണു മരിച്ചിരുന്നു. മൃതദേഹം ആര്യനാട് സർക്കാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
തിരുവനന്തപുരത്ത് പാപ്പാനെ ആന വെള്ളത്തിൽ മുക്കിക്കൊന്നു





